കോവിഡ് കേസുകൾ കൈകാര്യം ചെയ്യാൻ ഷാർജയിൽ ഫീൽഡ് ആശുപത്രികൾ ആരംഭിക്കുന്നു. ഒരു മാസത്തിനുള്ളിൽ ആശുപത്രികൾ സജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു. അൽ സഹിയ പ്രദേശത്തായിരിക്കും ആശുപത്രികൾ സ്ഥാപിക്കുക. തയ്യാറെടുപ്പ് വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം (മൊഹാപ്പ്) അറിയിച്ചു. വൈറസ് വ്യാപനം തടയാനുള്ള സർക്കാരിന്റെ രാജ്യവ്യാപക കാമ്പയിനിന്റെ ഭാഗമായാണ് ആശുപത്രി ആരംഭിക്കുന്നതെന്ന് ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽസാരി അൽ ഷംസി പറഞ്ഞു. അടിയന്തര പരിചരണം ആവശ്യമുള്ള കോവിഡ് കേസുകളായിരിക്കും പുതിയ ആശുപത്രികളിൽ ഉൾപ്പെടുത്തുക. മൊഹാപ്പുമായി സഹകരിച്ചുകൊണ്ടായിരിക്കും പ്രവർത്തനം.
ഷാർജയിൽ തൊഴിലാളികളിലാണ് ഏറ്റവും കൂടുതൽ വൈറസ് വ്യാപനമെന്നും പോലീസ് മേധാവി ചൂണ്ടിക്കാട്ടി. എല്ലാ പ്രതിരോധങ്ങൾക്കും പുറമെ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്ലാ വർഷവും കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് യു.എ.ഇ. ആരോഗ്യവകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു.