ഫിഫ ലോകകപ്പ് ഫുട്ബാൾ കാണികൾക്കുള്ള മൾട്ടിപ്ൾ എൻട്രി വിസ ദുബൈയിൽ അനുവദിച്ചു തുടങ്ങിയതായി ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ജോർഡൻ സ്വദേശി മുഹമ്മദ് ജലാലിന്റെ പേരിലാണ് ആദ്യത്തെ വിസ അനുവദിച്ചത്. ദുബൈ വഴി രാജ്യത്തേക്കുള്ള ആരാധകരുടെ പ്രവേശനവും മടക്കവും വേഗത്തിലാക്കാൻ മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിവേഗം വിസ ലഭ്യമാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചതായി അൽ മർറി വ്യക്തമാക്കി. 90 ദിവസത്തേക്കാണ് മൾട്ടിപ്ൾ എൻട്രി വിസ അനുവദിക്കുന്നത്. ഫുട്ബാൾ പ്രേമികൾക്കും ദുബൈയിലെ പുതുവത്സരാഘോഷം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ആകർഷകമായ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കേജ് നൽകുന്നതിന് ഒരുക്കം പൂർത്തിയാക്കിയതായി ലഫ്. ജനറൽ പറഞ്ഞു.