ദുബായ്: സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പളി രോഗമുക്തനായി. നായിഫിലെ കോവിഡ് ബാധിതർക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നതിനിടെയാണ് നസീറിന് കോവിഡ് ബാധിച്ചത്. തുടർച്ചയായ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റിവ് ആയതിനെ തുടർന്ന് നസീർ ആശുപത്രിവിട്ടു. 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഐസൊലേഷൻ റൂമിൽ നിന്ന് രോഗമുക്തനായ നസീറിനെ ദുബായ് വിപിഎസ്-മെഡിയോർ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും നിറകയ്യടികളോടെയാണ് യാത്രയാക്കിയത്.
പരിശോധന ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് കഴിഞ്ഞ ആറിനായിരുന്നു നസീർ വാടാനപ്പളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. നായിഫിൽ ഇന്ത്യക്കാരടക്കമുള്ളവരെ പരിശോധയ്ക്ക് എത്തിക്കാൻ ശ്രമിച്ച അതേ ആവേശത്തോടെയായിരുന്നു ആശുപത്രിക്കിടക്കയിലും നസീറിന്റെ പ്രവർത്തനങ്ങൾ. വിവിധ സംഘടനകളും വൊളന്റിയർമാരും ഉൾപ്പെടുന്ന കോവിഡ് കോർ കമ്മിറ്റിയുമായി ഫോണിലൂടെയും വിഡിയോകോളിലൂടെയും നിരന്തരം ആശയവിനിമയം നടത്തി സഹായം ഏർപ്പാടാക്കി.
കോവിഡ് ‘പരിശോധനാ ഫലം പോസിറ്റിവ് ആണെന്നറിഞ്ഞപ്പോൾ നേരിട്ട് ചെയ്യാനുള്ള കുറേക്കാര്യങ്ങൾ ഇനി പറ്റില്ലല്ലോ എന്ന നിരാശയിൽ ആയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയ ആദ്യ ദിവസം തന്നെ അത് മാറി. നിറയെ പ്രാർത്ഥനകളും ആരോഗ്യ അന്വേഷണവുമായി നിരവധി ഫോൺ കോളുകളാണ് ലഭിച്ചത്. ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലെ മന്ത്രിമാരും എംഎൽഎമാരും രാഷ്ട്രീയ നേതാക്കളും ക്ഷേമാന്വേഷണം നടത്തി. പരിചയമില്ലാത്തവർ പോലും സമൂഹ മാധ്യമങ്ങളിലൂടെ പ്രാർഥനയുമായി എത്തി. പ്രവർത്തനം ആശുപത്രിയിലും തുടരാനുള്ള ഊർജമായി അത് മാറി. അത്രയും പ്രാർഥനകൾ ലഭിച്ചതിന്റെ ധൈര്യത്തിൽ തിരിച്ചു വീട്ടിലേക്ക് പോകാതെ പ്രവർത്തനത്തിൽ എത്രയും വേഗം മുഴുകാനാണ് തീരുമാനം’നസീർ പറഞ്ഞു.
“മാസ്ക് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ധരിച്ചു കോവിഡ് ബാധിത പ്രദേശങ്ങളിൽ പ്രവർത്തിച്ചപ്പോൾ തന്നെ അതിന്റേതായ ബുദ്ധിമുട്ട് ഞാൻ മനസിലാക്കിയാണ്. ഡോക്ടർമാരും നേഴ്സുമാരും ഹൗസ് കീപിങ് സ്റ്റാഫുകളും എൻ-95 ധരിച്ചാണ് നിൽക്കുന്നത്. കണ്ണിനു സുരക്ഷ നൽകാൻ ഗ്ലാസ്സും. അവരുടെ മുഖത്തും കണ്ണിലും മൂടൽ നിറയുന്നു. ദിവസവും മൂന്നു തവണ മുറി ശുചീകരിക്കാൻ വരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരുണ്ട്. ഒരു മടിയും കൂടാതെയാണ് അവർ ശുചീകരണം നടത്തുന്നതും കഴിച്ച ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതും ഒക്കെ. അതൊക്കെ കാണുമ്പോൾ സ്വയം ഒരു വിഷമം തോന്നും. ഞാൻ തന്നെ ചെയ്യാമെന്ന് പറഞ്ഞാലും അവർ സമ്മതിക്കില്ല. പകരാൻ സാധ്യതയുള്ള അസുഖം ബാധിച്ച ഒരാൾക്ക് സമീപത്തു നിന്നാണ് അവർ ഒരു മടിയും കൂടാതെ ഇങ്ങനെ പ്രവർത്തിക്കുന്നത്. അപ്പോൾ തോന്നും അവരെ കൂടുതൽ ബുദ്ധിമുട്ടിയ്ക്കാതിരിക്കാൻ ഇവിടെ നിന്ന് ഒരുമിനിറ്റ് എങ്കിലും നേരത്തെ പുറത്തുപോയാൽ മതിയെന്ന്. ഡോ. സഹീർ സൈനലാബ്ദീൻ ആണ് എന്നെ ചികിത്സിച്ചത്. അദ്ദേഹം ചെറു ചിരിയോടെ ആവശ്യമായ മരുന്നിനൊപ്പം ധൈര്യവും പകർന്നു തരുന്നയാളാണ്. മരുന്നും പരിശോധനകളും എന്തിനാണെന്ന് കൃത്യമായി പറഞ്ഞു മനസിലാക്കിത്തരും. മികച്ച പരിചരണമാണ് ലഭിച്ചത്. യുഎഇയിലെ ആരോഗ്യ രംഗത്തിന്റെ നേട്ടമായി കൂടിയാണ് ഇതിനെ കാണുന്നത്.”
പൂർവാധികം ശക്തിയോടെ നായിഫ് തിരിച്ചുവരും
കോവിഡ് പകർച്ചയെ തുടർന്ന് താറുമാറായ നായിഫിന്റെ തിരിച്ചുവരവിനൊപ്പം തന്നെയാണ് നസീർ വാടാനപ്പള്ളിയുടെ തിരിച്ചുവരവും. നായിഫിൽ കോവിഡ് ലക്ഷണങ്ങളുമായി കഴിഞ്ഞിരുന്ന 14 പേർക്ക് വേണ്ടി ദുബായ് മലയാള മനോരമ റിപ്പോർട്ടറാണ് നസീറിന്‍റെ സേവനം ആദ്യം തേടിയത്. കാസർകോട് സ്വദേശിയായ റൂം മേറ്റ് പോസിറ്റിവ് ആണെന്ന് നാട്ടിൽ നിന്ന് വാർത്ത വന്നതായും ലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധന പോലും നടത്താൻ ആകാതെ ഫ്ലാളാറ്റിൽ കഴിയുകയാണെന്നുമുള്ള വിവരം ലഭിച്ചതോടെ അവിടെ ചെന്നു. ആൾക്കാരോട് സംസാരിച്ച ശേഷം പൊലീസിൽ വിവരം കൈമാറി. ആംബുലൻസുമായി ദുബായ് ഹെൽത്ത് അതോറിറ്റി സംഘവും എത്തി. പരിശോധന നടത്തി ആൾക്കാരെ ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിൽ കോളുകളുടെ എണ്ണം കൂടി. അങ്ങനെയാണ് 2500 പേരെ നായിഫിൽ നിന്ന് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി എത്തിക്കാൻ രാപ്പകൽ ഭേദമില്ലാതെ നസീർ പ്രവർത്തിച്ചത്. നസീറിന് സഹായവുമായി നിരവധി സംഘടനകളും വൊളൻ്റിയർമാരുമെത്തി.
കുടുംബത്തെ വിട്ടുനിന്ന ദിനങ്ങൾ
നായിഫിലെ പ്രവർത്തനം തുടങ്ങിയപ്പോൾ മുതൽ കുട്ടികളിൽ നിന്നും വീട്ടുകാരിൽ നിന്നും വിട്ടു നിൽക്കുന്നതാണ്. ഇന്നത്തേയ്ക്ക് ഒരു മാസം തികയുന്നു. ആശുപത്രിയിൽ ഭക്ഷണം ഉണ്ടായിരുന്നെങ്കിലും ഭാര്യ രണ്ടു ദിവസം കൂടുമ്പോൾ ഭക്ഷണം കൊടുത്തു വിടുമായിരുന്നു. സാധ്യമായത്രയും വേഗം കൊറോണ ബാധിതർക്ക് സഹായമെത്തിക്കാനുള്ള പ്രവർത്തനത്തിൽ സജീവമാകും.
പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കണം
ഗർഭിണികൾ, വയോധികർ, മരുന്നില്ലാതെ വലയുന്നവർ, സന്ദർശക വീസയിൽ ജോലി തേടിവന്ന് കാശ് തീർന്നു ബുദ്ധിമുട്ടുന്നവർ ഇവരെയെല്ലാം നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ ഉടൻ നടപടി എടുക്കണമെന്നാണ് ഭൂരിഭാഗം പ്രവാസികളുടെയും പോലെ നസീറിന്റെയും അഭ്യർഥന. യുഎഇ സർക്കാർ ഇന്ത്യക്കാർക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും സാധ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മൾ അവരെയും സഹായിക്കണം. അത്യാവശ്യക്കാരെ നാട്ടിൽ എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ കോൺസുലേറ്റും ഇന്ത്യൻ കമ്മ്യൂണിറ്റിയും കൈകോർത്ത് പ്രവാസികൾക്ക് ചികിത്സയും സൗകര്യങ്ങളും ഒരുക്കാൻ ലേബർ ക്യാമ്പുകൾ ഏറ്റെടുത്തു പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കണം.
കൊറോണയെ പേടിക്കുന്നവരോട് നസീറിന് പറയാനുള്ളത്
ഒരിക്കലും കോവിഡിനെ അമിതമായി പേടിക്കരുത്. പേടിച്ചാൽ അപ്പോൾ പനിവരും. പേടിക്കാതെ സൂക്ഷിക്കുക, ജാഗ്രത പുലർത്തുക എന്നതാണ് പ്രധാനം. നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കുക. ആരോഗ്യം നൽകുന്ന ഭക്ഷണം കഴിക്കുക. സാധാരണ രോഗം വന്നാൽ കഴിയുന്നത് പോലെ ചൂടുവെള്ളം മാത്രമാണ് ആശുപത്രിയിൽ കുടിച്ചിരുന്നത്. ചെറുനാരങ്ങ ചൂടുവെള്ളത്തിൽ പിഴിഞ്ഞ് കുടിക്കാറുണ്ടായിരുന്നു. തണുക്കാത്ത ഓറഞ്ച്, ആപ്പിൾഎന്നിവയും സലാഡും കടലയും ഈത്തപ്പഴവും ഒക്കെയാണ് കഴിച്ചിരുന്നത്. മറ്റ് അസുഖങ്ങൾ ഇല്ലാത്ത ആൾ ആണെങ്കിൽ കോവിഡ് വന്നതുപോലും അറിയാതെ അത് കടന്ന് പോകും. ഷുഗർ, പ്രഷർ, ആസ്ത്മ എന്നിവയൊക്കെ ഉള്ളവരും മരുന്ന് കഴിക്കുന്നവരും ആണെങ്കിൽ കൂടുതൽ സൂക്ഷിക്കണം.
യുഎഇ സർക്കാർ നമ്മളോട് ഇത്രയും ബുദ്ധിമുട്ടിയും റിസ്ക് എടുത്തും പറയുന്നത് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ്. ഞാനും എന്റെ കുടുംബവും വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ലെങ്കിൽ എനിക്ക് ഈ അസുഖം വരില്ല. പക്ഷേ, നിർബന്ധമായും പോകേണ്ട സാഹചര്യം വന്നാൽ പോകാം. പക്ഷേ, മാസ്കും ഗ്ലൗസും ധരിച്ചായിരിക്കണം. തിരിച്ചു വീട്ടിലേക്ക് കയറുന്നതിനു മുൻപ് ഇതൊക്കെ അഴിച്ചു പ്ലാസ്റ്റിക് കവറിൽ ആക്കുക. നേരെ ബാത്ത്റൂമിൽ പോയി കുളിച്ചു കഴിഞ്ഞ ശേഷം മാത്രമേ റൂമിലേക്ക് കയറാവൂ. അതാണ് ഏറ്റവും സുരക്ഷിതം. പുറത്തു നിന്ന് ഒരാളെപ്പോലും റൂമിലേക്ക് കയറ്റരുത്. നമ്മൾ എവിടേക്കും പോവുകയും ചെയ്യരുത്. ഇങ്ങനെ ചിന്തിച്ചു കഴിഞ്ഞാൽ തന്നെ ഒരാൾക്കും കൊറോണ വരില്ല.