കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ നീട്ടിവെച്ചു. നീറ്റ് പരീക്ഷ സപ്തംബര്‍ 13-ലേക്കാണ് മാറ്റിയത്. ജെഇഇ മെയിന്‍ പരീക്ഷ സപ്തംബര്‍ ഒന്ന് മുതല്‍ ആറുവരെ നടത്തും. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സപ്തംബര്‍ 27-നാണ് നടക്കുക. പരീക്ഷകള്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ ഉന്നതതല സമിതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടറുടെ അധ്യക്ഷതയില്‍ ആണ് സമിതി രൂപീകരിച്ചത്. ഇന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇന്നലെ കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.

ജെഇഇ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെയും നീറ്റ് പരീക്ഷ ജൂലൈ 26നും ആണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ നീട്ടി വയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തലാണ് വിഷയം പഠിക്കാനായി സര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കിയത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നീറ്റ്, ജെഇഇ പരീക്ഷകള്‍ എഴുതാന്‍ എത്തേണ്ട പല വിദ്യാര്‍ത്ഥികള്‍ക്കും വന്ദേഭാരത് വിമാനത്തില്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവും ഉണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഖത്തര്‍ കെഎംസിസി സെക്രട്ടറി സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ടിക്കറ്റ് ലഭിച്ച് ഇന്ത്യയില്‍ എത്തിയാല്‍ത്തന്നെ ക്വാരന്റീനില്‍ പോവേണ്ടതിനാല്‍ പ്രവേശന പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടാവുമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കാനുള്ള തീരുമാനം ഗള്‍ഫിലുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here