വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ദുബായ് നിവാസികൾക്ക് മടങ്ങിവരുന്നതിനായി പുതിയ സംവിധാനം ഏർപ്പെടുത്തി. എമിറേറ്റ് വിമാനത്താവളങ്ങളിൽ തിങ്കളാഴ്ച (ജൂൺ 22) മുതൽ താമസക്കാരെ സ്വീകരിക്കാൻ ആരംഭിക്കുമെന്ന് ദുബൈയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഇന്നലെ അറിയിച്ചിരുന്നു. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് താമസക്കാർ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൽ (ജിഡിആർഎഫ്എ) അനുമതി വാങ്ങേണ്ടതുണ്ട്. നേരത്തെ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ടായിരുന്നു.
മടങ്ങി വരുന്ന താമസക്കാർക്കുള്ള എമിറേറ്റ്സിന്റെ അപ്‌ഡേറ്റ് ചെയ്ത മാർഗ്ഗ നിർദ്ദേശങ്ങളുടെ ലിസ്റ്റ് അനുസരിച്ച്, അപേക്ഷ അംഗീകരിക്കപ്പെട്ടാൽ, താമസക്കാർക്ക് ഒരു തൽക്ഷണ അപ്രൂവൽ ലഭിക്കും. ആപ്ലിക്കേഷൻ പ്രോസസ്സ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അതുപയോഗിച്ച് പിന്നീട് വീണ്ടും ശ്രമിക്കാം, എന്ന് എയർലൈൻ അധികൃതർ അറിയിച്ചു. തിരിച്ചു വരാനുള്ള അപ്രൂവൽ ലഭിച്ചതിനുശേഷം മാത്രമേ താമസക്കാർ ടിക്കറ്റ് ബുക്ക് ചെയ്യാവൂ. ബുക്കിംഗ് ചെയ്യുന്ന സമയത്ത് ജിഡിആർഎഫ്‌ഐ അപേക്ഷാ നമ്പർ ആവശ്യപ്പെടും.
യാത്ര ചെയ്യുമ്പോൾ അപ്രൂവൽ ഇമെയിലിന്റെ ഒരു പകർപ്പും കൈവശം വെക്കണമെന്ന് എമിറേറ്റ്സ് വെബ്‌സൈറ്റിൽ പറയുന്നു. ദുബായിലേക്ക് പറക്കുന്ന ഓരോ യാത്രക്കാരനും ആരോഗ്യ പ്രഖ്യാപന ഫോമും ക്വാറന്റൈൻ ഫോമും പൂരിപ്പിക്കേണ്ടതുണ്ട്. രണ്ട് ഫോമുകളും പൂരിപ്പിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി ഉദ്യോഗസ്ഥർക്ക് കൈമാറേണ്ടതുമുണ്ട്.