ദുബായ് : കൊറോണ വൈറസ് ആശങ്കകളുടെ പശ്ചാത്തലത്തില്‍, യുഎഇയിലെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ജോലികള്‍ നിയന്ത്രിക്കുന്നതിന് യുഎഇ ഗവണ്‍മെന്‍റ് ഉത്തരവിറക്കി. ഇതനുസരിച്ച്, കമ്പനികള്‍ക്ക് തങ്ങളുടെ ജീവനക്കാരെ ക്രമേണ ശമ്പളത്തോടുകൂടിയ അവധി, ശമ്പളം ഇല്ലാത്ത അവധി, താല്‍ക്കാലികമായി അല്ലെങ്കില്‍ ശാശ്വതമായി ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യാം. അതുമല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്യാമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്‍റെ തീരുമാനത്തില്‍ പറയുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് യുഎഇ സ്വദേശികളായ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഫലത്തില്‍ ഇത് ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളെ ബാധിച്ചേയ്ക്കാം. എന്നാൽ ഇത് ഉഭയ സമ്മത പ്രകാരവും ക്രമേണയും മാത്രമാണ് ചെയ്യാൻ കഴിയുക.
കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനും, കമ്പനികള്‍ക്ക് ബിസിനസ് പുനക്രമീകരിക്കുന്നതിനും വേണ്ടിയാണ് ഈ മുന്‍കരുതല്‍ നടപടികള്‍. പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങിനെയാണ്.
1. സ്വകാര്യ മേഖലയില്‍ റിമോട്ട് വര്‍ക്ക് സിസ്റ്റം സജ്ജമാക്കാം.
2. ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കാം.
3. അവര്‍ക്ക് ശമ്പളമില്ലാത്ത അവധിയും നല്‍കാം.
4. നിശ്ചിത കാലയളവില്‍ ശമ്പളം താല്‍ക്കാലികമായി കുറയ്ക്കാം.
5. ശമ്പളം സ്ഥിരമായും വെട്ടികുറയ്ക്കാം.