പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ കോവിഡ് വ്യവസ്ഥകൾ കർശനമാക്കി അബുദാബി. പൊതുഇടങ്ങളിലും താമസകേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന പരിപാടികൾക്കാണ് വ്യവസ്ഥകൾ ബാധകമാകുക. കല്യാണം, ശവസംസ്കാരം, കുടുംബങ്ങളുടെ ഒത്തുചേരലുകൾ എന്നിവയ്ക്ക് 60 ശതമാനം പേർക്ക് മാത്രമാണ് ഒരേസമയം പ്രവേശനാനുമതിയുള്ളത്. ഇൻഡോർ ആഘോഷപരിപാടികളിൽ പരമാവധി 50 പേർക്കാണ് പ്രവേശനാനുമതിയുള്ളത്. വായുസഞ്ചാരമുള്ള ഔട്ട്ഡോർ ഇടങ്ങളിൽ നടക്കുന്ന പരിപാടികളിൽ 150 പേർക്ക് പങ്കെടുക്കാനാകും. താമസകേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ 50 പേർക്ക് മാത്രമാണ് പ്രവേശനാനുമതിയുള്ളത്.
പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർ അൽഹൊസൻ ഗ്രീൻപാസ് അടക്കമുള്ള എല്ലാ വ്യവസ്ഥകൾക്കുമൊപ്പം 48 മണിക്കൂറിനകം ലഭിച്ച പി.സി.ആർ. നെഗറ്റീവ് ഫലവും സമർപ്പിക്കണം. ആഘോഷകേന്ദ്രങ്ങളിൽ കർശന പരിശോധനകളും ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുമെന്നും ദേശീയ അത്യാഹിത ദുരന്തനിവാരണവകുപ്പ് അറിയിച്ചു. വ്യവസ്ഥകൾ തിങ്കളാഴ്ച മുതൽ നിലവിൽവന്നതായി അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.