നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ തയാറല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം.

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കോവിഡ് സാഹചര്യത്തിലും ജീവിതം മുന്നോട്ട് പോകണം. എല്ലാവിധ സുരക്ഷാ സംവിധാനവും പരീക്ഷക്ക് ഒരുക്കണം. ഒരു വര്‍ഷം പാഴാക്കാന്‍ വിദ്യാര്‍ഥികള്‍ തയാറാകുമോ? കോവിഡ് ഒരു വര്‍ഷം കൂടി തുടര്‍ന്നാല്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണമെന്ന് നിങ്ങള്‍ പറയുമോ? -ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.

11 സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 വിദ്യാര്‍ഥികളാണ് ഹരജി നല്‍കിയത്. കോവിഡ് സാഹചര്യം അവസാനിച്ച്‌ സാധാരണ നില കൈവന്ന ശേഷം പരീക്ഷ നടത്തണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13നും ജെ.ഇ.ഇ മെയിന്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെ തീയതികളിലും ജെ.ഇ.ഇ അഡ്വാന്‍സ്ഡ് സെപ്റ്റംബര്‍ 27 നുമാണ് നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here