കുവൈത്തിൽ സ്വദേശി–വിദേശി അനുപാതം സംബന്ധിച്ച എംപിമാരുടെ ശുപാർശ പാർലമെന്റിന്റെ നിയമനിർമാണ സമിതി അംഗീകരിച്ചു. ഇതനുസരിച്ച് കുവൈത്ത് ജനസംഖ്യയുടെ (13 ലക്ഷം) 15% ൽ കൂടുതൽ ഇന്ത്യക്കാരുണ്ടാകാൻ പാടില്ല. ഈജിപ്ത്, ഫിലിപ്പീൻസ് എന്നീ രാജ്യക്കാർ കുവൈത്ത് ജനതയുടെ 10 ശതമാനത്തിൽ കൂടാൻ പാടില്ലെന്നും നിഷ്കർഷിക്കുന്നു. 5 എംപിമാർ ചേർന്ന് അവതരിപ്പിച്ച കരടു നിയമത്തിനാണ് സമിതി അംഗീകാരം നൽകിയത്.
റിപ്പോർട്ട് മന്ത്രിസഭ അംഗീകരിക്കുകയും നിയമമായി വരികയും ചെയ്താൽ 8 ലക്ഷത്തിലേറെ ഇന്ത്യക്കാർ രാജ്യം വിടേണ്ടിവരും. നിലവിൽ 10 ലക്ഷത്തോളം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. നിലവിൽ ഗൾഫ് രാജ്യങ്ങളുടെ ജനസംഖ്യയിൽ 70 ശതമാനവും വിദേശികളാണ്.
ഇത് 30 ശതമാനമാക്കി കുറയ്ക്കാൻ ജിസിസി രാജ്യങ്ങൾ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇതനുസരിച്ച് 25 ലക്ഷത്തോളം വിദേശികളെ ജിസിസി രാജ്യങ്ങളിൽ നിന്നു കുറയ്ക്കേണ്ടി വരും. കുവൈത്തിൽ ജനസംഖ്യാനുപാതം പരിഹരിക്കണമെങ്കിൽ 5 വർഷത്തിനകം 20 ലക്ഷം പേരെ ഒഴിവാക്കേണ്ടി വരുമെന്ന് കഴിഞ്ഞ വർഷം സഫ അൽ ഹാഷിം എംപി ചൂണ്ടിക്കാട്ടിയിരുന്നു.