വാഷിങ്ടൺ: അമേരിക്കൻ വിമാനവാഹിനിക്കപ്പലായ തിയഡോർ റൂസ്വെൽറ്റിൽ 550 നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച 100 പേർക്ക് കുടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ആകെ ബാധിതർ 550 ആയി ഉയർന്നത്. 4800 നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. മാർച്ച് 24ന് മൂന്ന് നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 3000 നാവികരെ അമേരിക്കൻ ദ്വീപായ ഗുവാമിലേക്ക് മാറ്റി. 92 ശതമാനം നാവികരെയും പരിശോധനക്ക് വിധേയമാക്കിയെന്നും 550 പേർക്ക് പോസിറ്റീവും 3673 പേർക്ക് നെഗറ്റീവും റിസൾട്ട് ലഭിച്ചതായും നേവി അറിയിച്ചു. ലോകത്താകെയുള്ള യു.എസ് നാവികസേനാംഗങ്ങളിൽ ആകെ 945 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കപ്പലിലെ കോവിഡ് ബാധ ചൂണ്ടിക്കാട്ടിയും നാവികരെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും നേരത്തെ ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയർ യു.എസ് നേവി അധികൃതർക്ക് കത്തയച്ചിരുന്നു. എന്നാൽ, കത്ത് ചോർന്നതിനെ തുടർന്ന് ഏപ്രിൽ രണ്ടിന് ക്യാപ്റ്റനെ സ്ഥാനത്തുനിന്ന് മാറ്റി.