മസ്കത്ത്: രാജ്യത്തെ വിദേശി സമൂഹത്തിനിടയിൽ കോവിഡ് പടരുന്നത് വെല്ലുവിളിയും ആശങ്കയുണർത്തുന്ന കാര്യമാണെന്നും ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി. ചൊവ്വാഴ്ച 40 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തം വൈറസ് ബാധിതരായ 371 പേരിൽ 152 വിദേശികളാണുള്ളതെന്ന് ഡോ. അൽ സഇൗദി പ്രാദേശിക റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തൊഴിൽ താമസ നിയമങ്ങൾ ലംഘിച്ച് ഒമാനിൽ കഴിയുന്ന വിദേശ തൊഴിലാളികൾ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ചികിത്സ തേടാൻ മുന്നോട്ടുവരാൻ സാധ്യതയില്ല. ഇതാണ് പ്രധാന ആശങ്ക. വിദേശികളുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കമ്മിറ്റി വൈകാതെ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. ഇൗ വിഷയത്തിൽ വിവിധ രാജ്യങ്ങളിലെ എംബസികളുടെ സഹകരണത്തിന് നന്ദി പറയുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കോവിഡ് ബാധിച്ച വിദേശികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനും സുപ്രീം കമ്മിറ്റി നിർദേശിച്ചിട്ടുണ്ടെന്ന് ഡോ. അൽ സഇൗദി പറഞ്ഞു.
മത്രയാണ് രാജ്യത്തെ കോവിഡ് ബാധയുടെ പ്രധാന കേന്ദ്രം. ചൊവ്വാഴ്ച സ്ഥിരീകരിച്ച 40 കേസുകളിൽ 25ഉം മത്ര മേഖലയിലാണ്. ഇത് കണക്കിലെടുത്ത് മത്ര വിലായത്തിൽ വീടുകൾ തോറുമുള്ള പരിശോധനക്ക് തുടക്കമിട്ടിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ ഉള്ളവർക്കായി പത്ത് പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. ഒമാനിലെ ആദ്യ കോവിഡ് മരണം മത്രയിലാണ് ഉണ്ടായത്. ക്രൂയിസ് കപ്പലുകളിൽ എത്തിയ സഞ്ചാരികളിൽ നിന്നാണ് ഇവിടെ ആദ്യ രോഗപകർച്ച ഉണ്ടായതെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
ചൈനയിൽ നിന്ന് കോവിഡ് പരിശോധനാ കിറ്റിെൻറ പുതിയ ഷിപ്മെൻറ് എത്തിയിട്ടുണ്ട്. കൂടുതൽ ജനങ്ങളെ പരിശോധനക്ക് വിധേയമാക്കാൻ ഒമാന് സഹായകരമാവുക ഇതാണ്. കൂടുതൽ പേരെ പരിശോധനക്ക് വിധേയമാക്കുക വഴി രോഗ ബാധിതരുടെ കൃത്യം എണ്ണം കണ്ടെത്താനും രോഗപകർച്ചയുടെ വ്യാപ്തി കണ്ടെത്താനും സാധിക്കും. മെഡിക്കൽ ഉപകരണങ്ങൾ കൂടുതലായി ലഭ്യമാക്കാൻ ചൈനയുമായി സഹകരണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഒമാൻ എയറും റോയൽ എയർഫോഴ്സുമായി സഹകരിച്ചാണ് ഇൗ ‘മെഡിക്കൽ ബ്രിഡ്ജ്’ എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.