വിസിറ്റിങ് വിസയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് ഒമാനിൽ ഫാമിലി വിസയിലേക്ക് മാറാൻ സാധിക്കും എന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. ഇതനുസരിച്ച് വിസിറ്റിങ് വിസയിലുള്ളവർക്ക് രാജ്യത്തിന് പുറത്തുപോകാതെ തന്നെ ഫാമിലി വിസയിലേക്ക് മാറാൻ സാധിക്കും.
പാസ്പോർട്ട്സ് ആന്‍റ് റെസിഡൻസ് ഡയറക്ടറേറ്റ് ജനറലിലാണ് ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത്. ഒമാനിൽ ജോലി ചെയ്യുന്നവരുടെ ഭാര്യ, ഭർത്താവ്, നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികൾ, ഒമാനി പൗരന്മാരുടെ വിദേശികളായ ഭാര്യ തുടങ്ങിയവരാണ് വിസ മാറ്റി ലഭിക്കാൻ അർഹതയുള്ളവർ.
കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് വിസകൾക്ക് ജൂലൈ 15 വരെ പിഴ ഈടാക്കില്ലെന്നും ആർ.ഒ.പി അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ലോക്ഡൗണിനെ തുടർന്ന് ഒമാനിൽ കുടുങ്ങിയവർ 15ാം തീയതിക്കുള്ളിൽ നാട്ടിലേക്ക് മടങ്ങുകയാണെങ്കിൽ അവർ വിസ പുതുക്കേണ്ടതില്ല. 15ന് ശേഷം ഒമാനിൽ തുടരണമെന്നുള്ളവർക്ക് സന്ദർശക വിസകൾ ആർ.ഒ.പി വെബ്സൈറ്റ് മുഖേന പുതുക്കാവുന്നതാണ്. വിമാന സർവീസ് നിർത്തലാക്കിയതിനെ തുടർന്ന് ഒമാനിൽ കുടുങ്ങിയവർക്ക് ജൂൺ 30 വരെ സൗജന്യമായി തനിയെ വിസ പുതുക്കി നൽകിയിരുന്നു.