ഒമാനിൽ കോവിഡിനെ തുടർന്ന് കുടുങ്ങിയ വിദേശികളുടെ വിസിറ്റ്, എക്സ്പ്രസ് വിസകളുടെ കാലാവധി ഈ മാസം 15 വരെ നീട്ടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിമാനത്താവളം അടച്ചതിനാൽ സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്ല്യം ലഭ്യമാവുക. സന്ദർശന വിസകൾ ജൂൺ15 വരെ ഇവ സൗജന്യമായി പുതുക്കി കിട്ടുമെന്നും ആർ.ഒ.പി അറിയിച്ചു.
ലോക്ഡൗണിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ ഒമാനിൽ റസിഡൻസ് വിസയുള്ളവർക്ക് അതിന്റെ കാലാവധി കഴിയുന്ന പക്ഷം ഒാൺലൈനിൽ പുതുക്കാൻ സാധിക്കും. ഒമാന് അകത്തുള്ളവർക്കും റസിഡൻസ് വിസ ഒാൺലൈനിൽ പുതുക്കാൻ സൗകര്യമുണ്ട്. സന്ദർശക വിസ ലഭിച്ചെങ്കിലും വിമാനത്താവളം അടക്കുന്നതിന് മുമ്പ് രാജ്യത്ത് ഇറങ്ങാൻ സാധിക്കാത്തവർ പഴയ വിസക്ക് പകരം പുതിയത് അപേക്ഷിക്കണം.
ഭൂരിപക്ഷം വിസകളും ഒാൺലൈനിൽ പുതുക്കാൻ സൗകര്യമുണ്ട്. പുതുക്കുന്നതിനുള്ള അപേക്ഷ ഒാൺലൈൻ സംവിധാനത്തിൽ സ്വീകരിക്കാത്ത പക്ഷം ആ വിസ പുതുക്കാൻ കഴിയില്ലെന്ന കാര്യം മനസിലാക്കണമെന്ന് ആർ.ഒ.പി ഉദ്യോഗസ്ഥൻ പറഞ്ഞു. കാലാവധി കഴിഞ്ഞ വിസ സമയത്തിന് പുതുക്കാത്ത പക്ഷം പിഴ നൽകണം. ലേബർ കാർഡ് പുതുക്കാത്തതിന് പത്ത് റിയാലാണ് പിഴ. എമിഗ്രേഷൻ ഫൈനായി 20 റിയാലുമാണ് ഈടാക്കുന്നത്.
ലേബർകാർഡ് പുതുക്കാൻ വൈകിയാൽ ഒരു മാസത്തിന് 22.500 റിയാൽ എന്ന തോതിലാണ് പിഴ അടക്കേണ്ടി വരുക. കാലാവധി കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടാൽ പോലും ഈ തുക അടക്കേണ്ടി വരും. ഇതിൽ 12.5 റിയാൽ ലേബർ കാർഡിെൻറ ഒരു മാസത്തെ ഫീസും പത്ത് റിയാൽ പിഴയുമാണ്.മാർച്ചിൽ വിമാനത്താവളം അടക്കുന്നതിന് മുമ്പ് സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞ വിദേശികൾ ആ കാലയളവിലെ പിഴ അടക്കേണ്ടിവരുമെന്ന് എമിഗ്രേഷൻ വിഭാഗത്തിലെ വക്താവ് അറിയിച്ചു. ഇവർക്ക് മഹാമാരിയുടെ കാലയളവിൽ പിഴ ഉണ്ടായിരിക്കുന്നതല്ല.