അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അരലക്ഷത്തിലേറെ കോവിഡ് പരിശോധനകൾ നടന്നു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം കൈകൊണ്ട കരുതൽ നടപടികളുടെ ഭാഗമായാണ് കൂടുതൽ ആളുകളെത്തുന്ന വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയത്. യാത്രക്കാരും ക്രൂവും വിമാനത്താവള ജീവനക്കാരുമടക്കം 51,100 പേർക്ക് ഇതിനകം പരിശോധന നടത്തിയതായി അബുദാബി വിമാനത്താവളം വക്താവ് അറിയിച്ചു.
സാധാരണ യാത്രാവിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രത്യേക വിമാനസർവീസുകൾക്ക് അനുമതിയുള്ളതിനാൽ 24 മണിക്കൂറും സജീവമായിരുന്നു. ആരോഗ്യവകുപ്പുമായി ചേർന്ന് സമഗ്രമായ സജ്ജീകരണങ്ങളാണ് ഇതിനായി വിമാനത്താവളത്തിൽ ഒരുക്കിയതെന്ന് ജനറൽമാനേജർ മുഹമ്മദ് ഹുസൈൻ അഹമ്മദ് അറിയിച്ചു. ലോകാരോഗ്യസംഘടനയുടെ നിർദേശപ്രകാരമുള്ള പരിശോധനകളെല്ലാം നടപ്പാക്കുന്നുണ്ട്. തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരതാപനില പരിശോധിക്കൽ, മൂക്കിൽ നിന്നും സ്രവമെടുത്തുള്ള പരിശോധനയുമെല്ലാം ലഭ്യമാക്കുന്നുണ്ട്.
എമിറേറ്റ്‌സ് ഐ.ഡി.യും പാസ്പോർട്ടുമായി ബന്ധപ്പെടുത്തി പരിശോധനാഫലം ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറുന്നത് രോഗബാധിതർക്ക് മികച്ച പരിചരണം ഉറപ്പാക്കാനും സഹായിക്കുന്നു. വളരെ ചുരുങ്ങിയ സമയത്തിനകം സാംപിളുകൾ ലാബിലെത്തിച്ച് നടപടികൾ പൂർത്തിയാക്കാനും സജീവമായ സംവിധാനമാണ് ഇവിടെയുള്ളത്.