വാഹനപാർക്കിങ് സംബന്ധിച്ച നിയമം ദുബായിൽ കൂടുതൽ കർശനമാക്കി. ഇത് സംബന്ധിച്ച എക്സിക്യുട്ടീവ് കൗൺസിൽ പ്രമേയം ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കി. വാഹനപാർക്കിങ്ങും മറ്റ് ജോലികളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പുതിയ ഉത്തരവ്. പ്രമേയമനുസരിച്ച് കാൽനടക്കാരെ പ്രയാസപ്പെടുത്തുന്ന തരത്തിൽ റോഡിനിരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ കെട്ടിവലിച്ചുകൊണ്ടുപോവുകയോ അധികൃതർ പൂട്ടിയിടുകയോ ചെയ്യും. കൂടാതെ വാഹന ഉടമയുടെ പേരിൽ വൻതുക പിഴയും ചുമത്തും. നേരത്തേയും ഇത്തരം നിയമങ്ങൾ നിലവിലുണ്ടായിരുന്നെങ്കിലും അത് കൂടുതൽ കർശനമാക്കുകയാണ് പ്രമേയത്തിലൂടെ. ആംബുലൻസ്, പോലീസ് തുടങ്ങിയ വാഹനങ്ങൾക്കുമാത്രമാണ് റോഡിന് സമീപം ഇത്തരം സ്ഥലങ്ങളിൽ പാർക്കിങ്ങിന് അനുമതിയുള്ളതെന്നും പ്രമേയം വ്യക്തമാക്കുന്നു. അതേസമയം അത്യാവശ്യങ്ങൾക്ക് അധികൃതരുടെ അനുമതിയോടെ പാർക്കിങ് അനുവദിക്കുകയും ചെയ്യും.

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്കാണ് (ആർ.ടി.എ.) പുതിയ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളുടെ ചുമതല. റോഡിലും അതിന്റെ വശങ്ങളിലും മറ്റും ഏതെങ്കിലും രീതിയിലുള്ള ജോലികൾ ചെയ്യുന്നതും പൂർണമായും നിരോധിച്ചു. അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുത്തുകൊണ്ടുമാത്രമേ ചെയ്യാൻ പാടുള്ളൂ. നടപ്പാതകളോട് ചേർന്നുള്ള സ്ഥലങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ പെർമിറ്റ് നേടുകയോ നോൺ ഒബ്ജക്ഷൻ ലെറ്റർ സ്വന്തമാക്കുകയോ വേണം. ഇത്തരം സ്ഥലങ്ങളിൽ എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ സർക്കാർ അധികൃതരിൽനിന്ന്‌ 24 മണിക്കൂർ മുൻപ് അനുമതി തേടേണ്ടതാണ്.

ആവശ്യങ്ങൾക്ക് അനുസരിച്ച് എടുക്കാവുന്നതും ഒരുവർഷംവരെ അനുമതി ലഭിക്കുന്നതുമായ പെർമിറ്റുകളുമുണ്ട്. 1000 ദിർഹത്തിൽ കൂടുതലായിരിക്കും ഇതിന്റെ ഫീസ്. ആർ.ടി.എ. ആണ് നോൺ ഒബ്ജക്ഷൻ ലെറ്റർ നൽകേണ്ടത്. ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിയമം ലംഘിക്കുന്നവരെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുകയും ബ്ലാക്ക് പോയന്റ്‌സ് നൽകുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞു. പ്രമേയം അടുത്ത 90 ദിവസത്തിനുള്ളിൽ നടപ്പാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here