കോവിഡ് ചികിത്സ രംഗത്ത് ഫലപ്രദമായ മരുന്ന് രാജ്യത്തെത്തിക്കാനും പരീക്ഷിക്കാനും ഖത്തർ ശ്രമിക്കുകയാണെന്നും പരീക്ഷണാടിസ്ഥാനത്തിൽ മരുന്ന് മികച്ച ഫലമാണ് നൽകിയതെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ. അമേരിക്കയിൽ കോവിഡ്-19 രോഗികളെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ‘റെംഡെസിവിർ’ ഈ രംഗത്ത് ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് മരുന്ന് നൽകുന്നതിലൂടെ രോഗലക്ഷണങ്ങൾ 11 ദിവസത്തിനുള്ളിൽ കുറയും. സാധാരണ 15 ദിവസത്തിനുള്ളിലാണ് കുറയുക. മരണനിരക്ക് 11 ശതമാനത്തിൽനിന്ന് എട്ടു ശതമാനമായി കുറയുന്നുണ്ട്. ഹമദ് മെഡിക്കൽ കോർപറേഷനിലെ സാംക്രമികരോഗ മുന്നൊരുക്ക സമിതി ഉപാധ്യക്ഷനും സാംക്രമികരോഗ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മരുന്നിന്റെ ഫലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഖത്തറിലെ കോവിഡ്-19 രോഗികൾക്കായി നൽകുന്നതിന് മരുന്നിന്റെ ലഭ്യത സംബന്ധിച്ച വിവരങ്ങൾക്കും കാത്തിരിക്കുകയാണ് -അബ്ദുല്ലത്തീഫ് അൽ ഖാൽ കൂട്ടിച്ചേർത്തു. കോവിഡ്-19 ചികിത്സക്കായി മറ്റു മരുന്നുകളും രാജ്യത്ത് ഉപയോഗത്തിലുണ്ട്. ഉയർന്ന ശരീര താപനില, ശ്വസനസംബന്ധമായ തടസ്സങ്ങൾ എന്നിവക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ, അസിത്രോമൈസിൻ തുടങ്ങിയവ നൽകുന്നുണ്ട്. എന്നാൽ, കോവിഡ് ബാധിച്ച് നേരിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് പുതിയ മരുന്ന് നൽകുകയില്ല.കോവിഡ്-19 പോസിറ്റിവ് കേസുകൾ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്.