ഫ്രാന്‍സില്‍ നിന്ന് തിരിച്ച റഫാല്‍ യുദ്ധ വിമാനങ്ങൾ അബൂദാബിയിലെ ഫ്രഞ്ച് വ്യോമ താവളത്തില്‍ എത്തി. ഇവിടെനിന്ന് ഇന്ധനം നിറച്ചതിന് ശേഷം വിമാനങ്ങള്‍ നാളെ ഇന്ത്യയിലേക്ക് പറക്കും. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാണ് വിമാനങ്ങള്‍ ഇറക്കുന്നത്. സംഘത്തില്‍ മലയാളിയായ ഒരു പൈലറ്റുമുണ്ട്.
വ്യോമസേനയുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഈ യുദ്ധ വിമാനങ്ങള്‍. അഞ്ചു യുദ്ധ വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ എത്തുന്നത്. ഇവയുള്‍പ്പെടെ 36 വിമാനങ്ങളാണ് ഫ്രാന്‍സ് ഇന്ത്യക്ക് നിര്‍മിച്ചു നല്‍കുന്നത്.തെക്കന്‍ ഫ്രാന്‍സിലെ മെറിനിയാക് വ്യോമത്താവളത്തില്‍ നിന്നാണു വിമാനങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്കു പുറപ്പെട്ടത്. വിമാനങ്ങള്‍ക്ക് ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കാന്‍ അബുദാബി വരെ ഫ്രഞ്ച് വ്യോമസേനാ ടാങ്കര്‍ വിമാനങ്ങള്‍ ഒപ്പം പറന്നു. രണ്ടു തവണ യാത്രക്കിടെ ഇന്ധനം നിറച്ചിരുന്നു.അബുദാബിയില്‍ നിന്ന് അംബാലയിലേക്കുള്ള യാത്രയില്‍ ഇന്ത്യയുടെ വ്യോമസേനാ ടാങ്കര്‍ വിമാനങ്ങള്‍ അനുഗമിക്കും.
ഓഗസ്റ്റ് 30ന് മുമ്ബ് തന്നെ വിമാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാവും. മിറാഷ് യുദ്ധ വിമാനങ്ങളേക്കാളും ശേഷിയുള്ളതാണ് റഫാല്‍. രാത്രിയും പകലും ഒരേസമയം ആക്രമണം നടത്താന്‍ ശേഷിയുള്ള ഈ വിമാനങ്ങള്‍ക്ക് ആണവായുദ്ധങ്ങള്‍ വഹിക്കാനും കഴിയും. 25 ടണ്‍ വരെ വിമാനത്തിന് ഭാരം വഹിക്കാനാവുമെന്നാണ് കണക്കാക്കുന്നത്. മിഗ് വിമാനങ്ങളേക്കാള്‍ ഒമ്ബതിരട്ടി ശേഷിയുള്ളതിനാല്‍ ഇന്ത്യയുടെ പ്രതിരോധ സന്നാഹത്തിന് ഇതൊരു മുതൽക്കൂട്ടാകും.സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്ത്യ – ചൈന അതിര്‍ത്തിയിലായിരിക്കും ആദ്യ ദൗത്യം. സേനയുടെ 12 പൈലറ്റുമാര്‍ ഫ്രാന്‍സില്‍ വിമാന പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.59,000 കോടി രൂപയ്ക്ക് ആകെ 36 വിമാനങ്ങളാണു ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ ബാക്കി വിമാനങ്ങൾ ലഭിക്കുമെന്നു ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.