ഡൽഹി: കോവിഡിനെതിരായ പ്രതിരോധത്തിനും രാജ്യത്തെ ആരോഗ്യ മേഖലയുടെ ഉന്നമനത്തിനുമായി 15,000 കോടി രൂപയുടെ പാക്കേജിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ അനുമതി നൽകി. മൂന്ന് ഘട്ടമായിട്ടാകും ഈ തുക ചെലവഴിക്കുകയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ അറിയിച്ചു. കോവിഡ് അടിയന്തര പ്രതിരോധത്തിന് 7774 കോടി ഉടൻ നൽകും. ബാക്കി തുക നാല് വർഷത്തിനകം ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡിന് മാത്രമായുള്ള ചികിത്സ സൗകര്യങ്ങൾ, രോഗികളെ ചികിത്സിക്കാൻ കേന്ദ്രീകൃത സംവിധാനം, ഭാവിയിൽ ഇത്തരം രോഗങ്ങൾ വരുമ്പോൾ അതിനെ പ്രതിരോധിക്കാൻ രാജ്യത്തെ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുക എന്നിവയെല്ലാം ഇതിന്റെ ലക്ഷ്യമാണ്.
ലബോറട്ടറികൾ, ജൈവ സുരക്ഷ എന്നിവ ഒരുക്കുക, മഹാമാരികളുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയും പാക്കേജിന്റെ കീഴിൽ വരും. കേന്ദ്ര ആരോഗ്യ-കുടുംബ മന്ത്രാലയത്തിന്റെ കീഴിലാണ് ഈ പദ്ധതികൾ നടപ്പാക്കുക. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സൗകര്യങ്ങൾ വർധിപ്പിക്കാനും കോവിഡ് ആശുപത്രികളുടെ ചെലവിലേക്കുമായി തുക നൽകുമെന്നും മന്ത്രി പറഞ്ഞു.