സൗദിയിൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണം തുടർച്ചയായി ഉയരുന്നു. ബുധനാഴ്ച 1322 പേർക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 6783 ആയി. 24 മണിക്കൂറിനിടെ ഒമ്പത് പേർ കൂടി മരിച്ചു. ഒരു സ്വദേശിയും എട്ട് വിദേശികളുമാണ് മരിച്ചത്. സ്വദേശി ജിദ്ദയിലാണ് മരിച്ചത്. റിയാദ്, ജിദ്ദ, മദ്ദ, മദീന എന്നിവിടങ്ങളിലാണ് വിദേശികളുടെ മരണം. 27നും 82നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. ഇതോടെ ആകെ മരണ സംഖ്യ 209 ആയി. 1687 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 31938 ആയി.
ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 365,093 ആയി. പുതിയ രോഗികളിൽ 80 ശതമാനം പുരുഷന്മാരും 8 ശതമാനം സ്ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിൽ 27 ശതമാനം സൗദികളും 73 ശതമാനം വിദേശികളുമാണ്. ആറ് ശതമാനം കുട്ടികളും മൂന്ന് ശതമാനം കൗമാരക്കാരും 91 ശതമാനം മുതിർന്നവരുമാണ്.
ചികിത്സയിൽ കഴിയുന്ന 24946 ആളുകളിൽ 137 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 20 ദിവസം പിന്നിട്ടു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിന്റെ പരിശോധന തുടരുകയാണ്. അഞ്ച് പേർ വീതം മരിച്ചതോടെ മക്കയിൽ മരണസംഖ്യ 90 ആയി.