സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഏഴുപേർ കൂടി മരിച്ചു. ഏഴു പേരും വിദേശികളാണ്. നാലു പേർ മക്കയിലും മൂന്നുപേർ ജിദ്ദയിലുമാണ് മരിച്ചത്. 39നും 87നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ ഇതുവരെയുള്ള ആകെ മരണ സംഖ്യ 191 ആയി. പുതിയ രോഗികളുടെ എണ്ണവും തിങ്കളാഴ്ച ഉയർന്നു. 1645 ആളുകളിലാണ് പുതുതായി രോഗം കണ്ടെത്തിയത്.

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം ഇതോടെ 28656 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 12006 കോവിഡ് ടെസ്റ്റുകൾ രാജ്യത്ത് നടന്നു. ഇതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 364,561 ആയി. പുതിയ രോഗികളിൽ 87 ശതമാനം പുരുഷന്മാരും 13 ശതമാനം സ് ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതിൽ 19 ശതമാനം സൗദികളും 81 ശതമാനം വിദേശികളുമാണ്. നാല് ശതമാനം കുട്ടികളും മൂന്ന് ശതമാനം കൗമാരക്കാരും 93 ശതമാനം മുതിർന്നവരുമാണ്. 342 പേർ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 4476 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്ന 23989 ആളുകളിൽ 143 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 18 ദിവസം പിന്നിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here