കോവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ വെച്ച് നിർവഹിക്കാമെന്ന് സൗദി ഗ്രാൻറ് മുഫ്തിയും ഉന്നത പണ്ഡിതസഭാ തലവനുമായ ശൈഖ് അബ്ദുല്‍ അസീസ് അലുശൈഖ് വ്യക്തമാക്കി. കോവിഡ് പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ വീടുകളില്‍ വെച്ച് ഈദുല്‍ ഫിതിര്‍ നമസ്‌കാരം നിർവഹിക്കുന്നത് അനുവദനീയമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
പെരുന്നാള്‍ നമസ്‌കാരം രണ്ട് റകഅത്തുകളായി തന്നെയാണ് വീടുകളില്‍ വെച്ചും നിർവഹിക്കേണ്ടത്. എന്നാല്‍ ഇൗ നമസ്‌കാരത്തിന് ഖുതുബ പ്രഭാഷണം ആവശ്യമില്ല. വിശ്വസനീയമായ ചാരിറ്റബിള്‍ സൊസൈറ്റികളിലൂടെ പെരുന്നാള്‍ ദിവസത്തിന് മുമ്പായി ഫിത്വ്ര് സക്കാത്ത് വിതരണം ചെയ്യണം.
കുട്ടികളോടും കുടുംബങ്ങളോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിച്ച് സന്തോഷവും ആഹ്ലാദവും പങ്കുവെക്കണമെന്നും ഗ്രാൻറ് മുഫ്തി മാതാപിതാക്കളോട് അഭ്യർഥിച്ചു. പെരുന്നാള്‍ നമസ്‌കാരം വീടുകളിൽ ഒറ്റക്കോ കൂട്ടായോ നടത്താമെന്ന് ഉന്നത പണ്ഡിത സഭാംഗം ശൈഖ് അബ്ദുല്‍ സലാം അബ്ദുല്ല അല്‍സുലൈമാന്‍ പറഞ്ഞു. സൂര്യോദയത്തിന് 15ഒാ 30ഒാ മിനുട്ടുകൾക്ക് ശേഷം മുതൽ ദുഹർ നമസ്കാരത്തിനുള്ള സമയം ആരംഭിക്കുന്നത് വരെ, അതായത് ഉച്ചവരെയാണ് പെരുന്നാൾ നമസ്കാരത്തിനുള്ള സമയം.