ഈ വർഷം ദുബായിയെ സംബന്ധിച്ചിടത്തോളം അടയാളപ്പെടുത്തപ്പെട്ട വർഷമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പറഞ്ഞു. യു.എ.ഇ കാബിനറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വ പേടകം, ആണവ പ്ലാൻറ്, സമാധാന ചർച്ചകൾ തുടങ്ങിയവ ഈ വർഷത്തെ നേട്ടങ്ങളിൽ ചിലതാണ്. ലോകം മുഴുവൻ പ്രതിസന്ധി നേരിട്ടപ്പോൾ നാം ഇരട്ടി നേട്ടം കൊയ്തു.
യു.എ.ഇയുടെ മത്സരശേഷി ക്രമാനുഗതമായി ഉയർന്നതായി കാണാൻ കഴിയും. രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങൾക്ക് മികച്ചൊരു സന്ദേശമാണ് ഇത് നൽകുന്നത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാെൻറ പങ്ക് ഇതിൽ എടുത്തുപറയേണ്ടതാണ്. രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള പുതിയ നിയമത്തിന് അംഗീകാരം നൽകി. ഈജിപ്ത്, ചിലി, സാംബിയ തുടങ്ങിയ രാജ്യങ്ങളുമായി സാമ്പത്തിക കരാർ വെച്ചതായും അദ്ദേഹം പറഞ്ഞു.