വിലക്ക് തുടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുത്ത റൂട്ടുകളിൽ അന്താരാഷ്ട്ര വിമാന സർവീസിന് അനുമതി നൽകാൻ ഇന്ത്യ തയ്യാറെടുക്കുന്നു. എന്നാൽ ഏതൊക്കെ റൂട്ടുകളിലായിരിക്കും അനുമതി എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഗൾഫ് വിമാന കമ്പനികൾ ഈമാസം 15മുതൽ കേരളത്തിലേക്കും മറ്റും ടിക്കറ്റ് ബുക്കിങ് പ്രക്രിയക്ക് തുടക്കം കുറിച്ചു.
കേന്ദ്രവ്യോമയാന മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കിയത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഈ മാസാവസാനം വരെ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്ക് തുടരുമെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ ചില പ്രത്യേക റൂട്ടുകളിൽ ഇന്ത്യയിലേക്കും തിരിച്ചും അന്താരാഷ്ട്ര വിമാന സർവീസിന് അനുമതി നൽകുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. പ്രത്യേകമായി പരിഗണിച്ചു കൊണ്ടായിരിക്കും ഈ അനുമതി.
ഗൾഫ് വിമാന കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കുമാണ് ഉത്തരവിന്റെ കോപ്പി കൈമാറിയിരിക്കുന്നത്. കേരളം ഉൾപ്പെടെ ഇന്ത്യൻ സെക്ടറുകളിലേക്കും തിരിച്ചും പറക്കാൻ അനുമതി തേടി എമിറേറ്റ്സ് എയർലൈൻസ്, ഇത്തിഹാദ് വിമാന കമ്പനികൾ ഇന്ത്യയെ നേരത്തെ തന്നെ സമീപിച്ചിട്ടുണ്ട്. ഈ മാസം 15 മുതൽ കേരളം ഉൾപ്പെടെ വിവിധ വിമാനത്താവളങ്ങളിലേക്ക് പതിവ് ബുക്കിങ് പ്രക്രിയയും കമ്പനികള്‍ ആരംഭിച്ചു. എന്നാൽ ഇന്ത്യയുടെ അനുമതി ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും തുടർ നടപടികൾ.