സന്ദര്‍ശക വിസക്കാര്‍ക്കു അബൂദബിയിലേക്കുള്ള പ്രവേശനം കൂടുതല്‍ കര്‍ശനമാക്കി. ഇന്ത്യ അടക്കം റെഡ് രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഗ്രീന്‍ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് അബുദാബിയിലെത്താന്‍ തടസ്സമില്ല. റെഡ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഐസിഎ അനുമതിയും യാത്രയ്ക്ക് 96 മണിക്കൂറിനകം എടുത്ത ക്യൂആര്‍ കോഡ് സഹിതമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം. അബൂദബിയില്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനുണ്ട്. മറ്റു എമിറേറ്റുകള്‍ വഴി വരുന്നവര്‍ ക്വാറന്റീന്‍ കഴിഞ്ഞുവരുന്നതാകും ഉചിതം. അല്ലെങ്കില്‍ അബുദാബിയില്‍ ക്വാറന്റീനില്‍ കഴിയേണ്ടിവരും.

48 മണിക്കൂറിനകം എടുത്ത പിസിആര്‍/ഡിപിഐ ടെസ്റ്റ് ഫലം അല്‍ഹൊസന്‍ ആപ്പില്‍ കാണിക്കുന്നവര്‍ക്ക് അതിര്‍ത്തി കടക്കാനാകും. എന്നാല്‍ സന്ദര്‍ശക വിസക്കാര്‍ക്ക് അല്‍ഹൊസന്‍ ആപ്പില്‍ ഫലം കാണിക്കാനാകില്ല. പിസിആര്‍ എടുത്ത് അതിര്‍ത്തി കടന്ന് തുടര്‍ച്ചയായി അബൂദബിയില്‍ തങ്ങുന്നവര്‍ 4, 8 ദിവസങ്ങളിലും ഡിപിഐ ടെസ്റ്റെടുത്ത് ഇവിടെ തുടരുന്നവര്‍ 3, 7 ദിവസങ്ങളിലും പിസിആര്‍ ടെസ്റ്റ് എടുക്കണമെന്നും നിബന്ധനയുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് ഓരോ ടെസ്റ്റിനും 5,000 ദിര്‍ഹം വീതം പിഴ ഈടാക്കും. പതിവായി അതിര്‍ത്തി കടക്കുന്നവര്‍ തുടര്‍ച്ചയായി ഒന്നിലേറെ തവണ ഡിപിഐ ടെസ്റ്റ് എടുത്താല്‍ പ്രവേശനാനുമതി ലഭിക്കില്ല.

അതേസമയം സന്ദര്‍ശക വിസക്കാര്‍ക്ക് അബൂദബിയിലേക്കു വിമാനമാര്‍ഗം പ്രവേശനാനുമതി ഇല്ലാത്തതിനാല്‍ ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ തുടങ്ങി മറ്റു എമിറേറ്റുകളില്‍ എത്തിയാണ് പലരും റോഡ് മാര്‍ഗം അതിര്‍ത്തി കടന്നിരുന്നത്. എന്നാല്‍ അബൂദബിയില്‍ ജോലിചെയ്യുന്നവരുടെ അടുത്തേക്കു വരുന്ന ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കും മികച്ച കമ്പനിയില്‍ നിന്ന് ലഭിച്ച അസ്സല്‍ തൊഴില്‍ അനുമതി പത്രം കാണിക്കുന്നവര്‍ക്കും മാനുഷിക പരിഗണനയില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ വ്യാജ ഓഫര്‍ ലെറ്റര്‍ കാണിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്. എന്നാല്‍ ഏതാനും ദിവസങ്ങളായി സന്ദര്‍ശക വിസക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും അതിര്‍ത്തിയില്‍ പ്രവേശനാനുമതി നിഷേധിച്ചു. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെങ്കിലും അതിര്‍ത്തിയില്‍ നിന്ന് തിരിച്ചയയ്ക്കുകയാണ്.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മേല്‍നോട്ടത്തിനായി നാട്ടില്‍ നിന്ന് ദുബായിലെത്തി 10 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളിലേക്കു പോകാനെത്തിയ ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും തിരിച്ചയച്ചവരില്‍ ഉള്‍പ്പെടും. ബന്ധപ്പെട്ട സ്‌കൂളില്‍നിന്നുള്ള കത്തു നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതുപോലെ ബന്ധുക്കളെ കാണാനും ടൂറിസത്തിനും ജോലി അന്വേഷിച്ചും അതിര്‍ത്തി കടക്കാനെത്തിയവര്‍ക്കും മടങ്ങേണ്ടിവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here