കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സ്തുത്യർഹവും മാതൃകാപരവുമായ പദ്ധതികൾ നടപ്പിലാക്കി സൂർ ഇന്ത്യൻ സ്കൂൾ. രക്ഷിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ട് മുൻകൂട്ടിക്കണ്ട് മേയ് മുതൽ ആഗസ്റ്റ് വരെയുള്ള നാലുമാസക്കാലം 25 ശതമാനം ഫീസിളവ് പ്രഖ്യാപിച്ചതാണ് ആദ്യത്തെ നടപടി. അതോടൊപ്പം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ മറ്റ് അധികചാർജുകൾ ഒഴിവാക്കിയിട്ടുണ്ടെന്നും സ്കൂൾ മാനേജ്മെൻറ്റ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.
ഫീസ് അടക്കാൻ വൈകുന്നവർക്കായുള്ള ഫൈൻ സെപ്റ്റംബർ വരെ ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടൊപ്പം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 65 ഓളം വിദ്യാർഥികൾക്ക് നൽകിവന്നിരുന്ന ഫീസിളവ് കോവിഡ് കാലത്തും എസ്.എം.സി തുടരുന്നുണ്ട്. കോവിഡ് കാലത്ത് ഒമാനിൽ തന്നെ ആദ്യമായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച സ്കൂളുകളിൽ ഒന്നാണ് ഇന്ത്യൻ സ്കൂൾ സൂർ. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഉണ്ടായിട്ടുള്ള സാമ്പത്തിക ഞെരുക്കത്തിെൻറ ഭാഗമായി 20 ശതമാനം വരെ കുട്ടികൾ സ്കൂളിൽ നിന്ന് കൊഴിഞ്ഞു പോകാനിടയുള്ളതായിട്ടാണ് കണക്കാക്കുന്നത്. ലോക്ഡൗണിനുശേഷം സ്കൂൾ തുറക്കുമ്പോൾ കുട്ടികളില്ലാതെ നിലവിലുള്ള ഡിവിഷനുകളുടെ എണ്ണം 31ൽ നിന്ന് 27ലേക്കെങ്കിലും കുറക്കേണ്ടിവരും. ഒരു ക്ലാസിൽ നിലവിലുള്ള 30-32 കുട്ടികൾ എന്നത് ശരാശരി 40 കുട്ടികൾ എന്നതിലേക്ക് മാറുകയും ചെയ്യും.
സ്കൂളിന്റെ സാമ്പത്തിക സുരക്ഷയെ കാര്യമായി ബാധിക്കുന്നതായിരിക്കും ഈ കൊഴിഞ്ഞുപോക്ക്. സ്കൂളിന്റെ വരുമാനത്തിന്റെ 80 ശതമാനത്തോളം തുക ജീവനക്കാരുടെ ശമ്പളത്തിനും മറ്റുമായി മാത്രമാണ് ചെലവഴിക്കുന്നത്. ഇൗ സാഹചര്യത്തിലാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും അമിതഭാരം നൽകാതെ സ്കൂളിെൻറ അതിജീവനത്തിന് ചെലവുകൾ കുറക്കാൻ മാനേജ്മെൻറ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനങ്ങളെടുത്തത്. അഞ്ചോളം അധ്യാപകരെ ജോലിയിൽ നിന്നും പിരിച്ചുവിടുക എന്ന വേദനാജനകമായ തീരുമാനം ഇതിൽ ഒന്നാണ്. മൂന്ന് മാസക്കാലത്തേക്ക് അധ്യാപകരുടെ മാസശമ്പളത്തിൽ നിന്ന് ഒരു വിഹിതം കുറക്കാനുള്ള തീരുമാനമായിരുന്നു മറ്റൊന്ന്. ഇൗ തീരുമാനം വളരെ സന്തോഷത്തോടെ സ്വീകരിച്ച് അധ്യാപകർ മാതൃക കാണിച്ചതായും മാനേജ്മെൻറ്റ് കമ്മിറ്റി അറിയിച്ചു.
അഞ്ചുവർഷമായി ഒരു വിധത്തിലുമുള്ള ഫീസ് വർധനവും നടത്താത്ത സ്കൂളാണ് സൂറിലേത്. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ഏറ്റവും കുറഞ്ഞ സ്കൂൾ ഫീസ് നിരക്കുള്ളതും ഇവിടെയാണ്. നിലവിലെ മാനേജ്മെൻറ്റ് കമ്മിറ്റി നിലവിൽ വന്ന ശേഷം നിരവധി വികസന പ്രവർത്തനങ്ങളും ഇവിടെ നടത്തി. സ്കൂളിലെ ടർഫ് പാകിയ ഫുട്ബാൾ കോർട്ടും ടൈൽസ് നിരത്തി മനോഹരമാക്കിയ സ്കൂൾ അങ്കണവും പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകി സ്ഥാപിച്ച വെള്ളം ശുദ്ധീകരിക്കുന്ന ആർ.ഒ ട്രീറ്റ്മെൻറ്റ് യൂനിറ്റുകളുമെല്ലാം സ്കൂളിെൻറ ഫണ്ട് ഉപയോഗിക്കാതെ സ്പോൺസർഷിപ് മുഖേന നടപ്പിലാക്കിയതാണ്.
കൂടാതെ, ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനി അനുവദിച്ച രണ്ടു ബസുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് വിദ്യാർഥികൾക്കായി മിതമായ നിരക്കിൽ യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്. ആധുനിക സംവിധാനങ്ങളോടെയുള്ള മൾട്ടിപർപ്പസ് ഹാൾ ഉൾപ്പെടെ പദ്ധതികൾ ഒരുങ്ങുന്നുമുണ്ട്. കൂടാതെ അധ്യാപകരെയും മറ്റു ജീവനക്കാരെയും ശാക്തീകരിക്കുന്നതിന് നിരവധി പാക്കേജുകളാണ് സ്കൂൾ നടപ്പിലാക്കിവരുന്നത്. ലോക്കൽ റിക്രൂട്ട്മെൻറ്റ് അടക്കം മാനദണ്ഡങ്ങൾ കണക്കിലെടുക്കാതെ അധ്യാപകരുടെ ശമ്പള സ്കെയിൽ ഏകീകരിച്ചതാണ് ഇതിൽ പ്രധാനപ്പെട്ട നടപടി. സ്കൂളിലെ എല്ലാ ജീവനക്കാർക്കും വീട്ടുവാടക അലവൻസ്, എല്ലാ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ, കൂടാതെ നിലവിൽ രാജ്യത്ത് ലഭ്യമായ ഏറ്റവും നല്ല ശമ്പള സ്കെയിലും മറ്റു ആനൂകൂല്യങ്ങളും പാക്കേജുകളും നൽകിവരുന്നുണ്ടെന്നും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.