ദുബൈ: ട്വന്റി-20 ലോകകപ്പിനുള്ള യു.എ.ഇ ക്രിക്കറ്റ് ടീം ആസ്ട്രേലിയയിലെത്തി. നായകൻ റിസ്വാൻ റഊഫിന്റെ നേതൃത്വത്തിൽ സമ്പൂർണ ടീമാണ് ആസ്ട്രേലിയയിൽ എത്തിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തോടെയാണ് ടീം വിമാനം കയറിയത്.
ഒക്ടോബർ 16 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ടിൽ എഗ്രൂപ്പിൽ ശ്രീലങ്ക, നെതർലാൻഡ്, നമീബിയ ടീമുകളാണ് എതിരാളികൾ. ഇതിൽ നിന്ന് രണ്ട് ടീമുകൾക്ക് സൂപ്പർ 12 റൗണ്ടിലേക്ക് യോഗ്യത ലഭിക്കും. ഇവിടെയാണ് വമ്പൻമാരായ ഇന്ത്യ, പാകിസ്താൻ, ആസ്ട്രേലിയ ഉൾപെടെയുള്ള ടീമുകൾ കാത്തിരിക്കുന്നത്. 16ന് നെതർലാൻഡ്സിനെതിരെയാണ് യു.എ.ഇയുടെ ആദ്യ മത്സരം. 18ന് ശ്രീലങ്കയെയും 20ന് നമീബിയയെയും നേരിടും. ഗ്രൂപ്പിൽ ഏറ്റവും സാധ്യത കൽപിക്കുന്ന രണ്ട് ടീമുകളാണ് ശ്രീലങ്കയും യു.എ.ഇയും. തുല്യ എതിരാളികളായ നെതർലാൻഡിനെയും നമീബിയയെയും തോൽപിച്ചാൽ യു.എ.ഇക്ക് സൂപ്പർ 12ൽ ഏറെക്കുറെ സ്ഥാനം ഉറപ്പിക്കാം.
പുതിയ ജഴ്സിയിലാണ് ടീം ഇറങ്ങുന്നത്. മുകൾ ഭാഗം മജന്തയും താഴെ നീല നിറവുമുള്ള ജഴ്സിയാണ് ടീം ലോകകപ്പിൽ അണിയുക. പഴയ ലോഗോയിൽ നിന്ന് കാര്യമായ മാറ്റങ്ങളോടെ പുതിയ ലോഗോയും പുറത്തിറക്കിയിട്ടുണ്ട്.