ചൈനയുടെ തൊട്ടടുത്ത്, തുടർച്ചയായി ചൈനയിൽനിന്നു ഭീഷണികൾ നേരിടുന്ന രാജ്യമാണ് തയ്‌വാൻ. എന്നാൽ കൊറോണ വൈറസ് ചൈനയെ മാസങ്ങൾ മുൾമുനയിൽ നിർത്തിയപ്പോൾ പ്രതിരോധിക്കാൻ മുന്നൊരുക്കങ്ങൾകൊണ്ടു തയ്‌വാൻ വൻമതിൽതന്നെ തീർത്തു. ചൈന തുടക്കത്തിൽ ചെയ്തതു പോലെ ഇരുമ്പുമറ സൃഷ്ടിച്ചല്ല ശക്തമായ നടപടികളെടുത്താണ് തയ്‌വാൻ രോഗത്തെ നേരിട്ടത്. എന്തൊക്കെയായിരുന്നു തയ്‌വാന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ? തയ്‌വാനിലെ ഗവേഷണ വിദ്യാർഥികളായ ആതിര ജോൺസണും (നാഷണൽ തയ്‌വാൻ ഓഷ്യൻ യൂണിവേഴ്സിറ്റി, കീലുങ്), പാർവതി പ്രസാദും (നാഷണൽ ച്വാവോ താ യൂണിവേഴ്സിറ്റി, സിഞ്ചു) വിവരങ്ങൾ പങ്കുവയ്ക്കുന്നു…
ഒട്ടേറെ മലയാളി വിദ്യാർഥികൾ ഗവേഷണ ആവശ്യത്തിനെത്തുന്ന രാജ്യമാണ് തയ്‌വാൻ. ഇതുവരെയും ആശങ്കാജനകമായ ഒരു സ്ഥിതിവിശേഷം ഇവിടെ ഉണ്ടായിട്ടില്ല. ജനുവരി മുതൽതന്നെ കോവിഡ് 19 പോസിറ്റിവ് കേസുകളുടെ എണ്ണം കൃത്യമായി നിയന്ത്രിച്ചു നിർത്തിയിരുന്നു. ആദ്യ 6–7 ആഴ്ചകളിൽ പൂർണമായും നിയന്ത്രണത്തിലായിരുന്ന കോവിഡ് കഴിഞ്ഞ ഒരു ദിവസം 23 പേരില്‍ റിപ്പോർട്ട് ചെയ്തത് അൽപം ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇതിൽ ഒരാളെ ട്രാക്ക് ചെയ്യാൻ സാധിക്കാത്തതാണ് അധികൃതരുടെയും ജനങ്ങളുടെയും ആശങ്കയ്ക്കു കാരണം.
കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ മിക്കയിടത്തും വൈറസ് റിപ്പോർട്ട് ചെയ്ത് 3–4 ആഴ്ചകൾക്കകം അനേകരിലേക്കു രോഗം പകർന്ന് സാഹചര്യങ്ങൾ നിയന്ത്രണാതീതമായിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ പോലും എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് തയ്‌വാൻ തുടക്കത്തിൽ തീർത്ത പ്രതിരോധം കൂടുതൽ പ്രശംസനീയമാകുന്നത്.