സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകൾ പ്രതിദിനം മുന്നൂറിലേറെ എന്ന നിലയിലാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച 364 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. വ്യാഴാഴ്ച ഇത് 355 ആയിരുന്നു. വെള്ളിയാഴ്ച പുതുതായി മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. മരണ സംഖ്യ 47 ൽ എത്തി. മക്കയിലും റിയാദിലും ബുറൈദയിലുമാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആകെ വൈറസ് ബാധിതരുടെ എണ്ണം 3651ആയി ഉയർന്നെന്നും ഇതിൽ 57 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അൽഅലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
19 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. രോഗമുക്തരുടെ എണ്ണം 685 ആയി. പുതിയ രോഗികളിൽ 90 പേർ മക്കയിലാണ്. മദീനയിൽ 78, റിയാദിൽ 69, ജിദ്ദയിൽ 54, തബൂക്കിൽ 22, ഖത്വീഫിൽ 12, ബുറൈദയിൽ ഒമ്പത്, ദമ്മാമിൽ ആറ്, ഹുഫൂഫിൽ അഞ്ച്, ത്വാഇഫിൽ നാല്, അൽഖർജിൽ മൂന്ന്, ദഹ്റാനിലും ഖുൻഫുദയിലും യാംബുവിലും രണ്ട് വീതം, ജുബൈൽ, ഖുലൈസ്, ദറഇയ, റാസ് തനൂറ, ഹനാകിയ, അറാർ എന്നിവിടങ്ങളിൽ ഒാരോന്ന് വീതം എന്ന നിലയിലാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വൈറസ് ബാധിതരുടെ എണ്ണം തലസ്ഥാനമായ റിയാദിൽ ആയിരം കടന്നു. വെള്ളിയാഴ്ചയോടെ 1030 പേരായി. മരണസംഖ്യ നാലായി. 275 പേർ സുഖം പ്രാപിച്ചു. 751 പേർ ചികിത്സയിൽ കഴിയുന്നു. മക്കയിൽ രോഗികളുടെ എണ്ണം 721 ആണ്. മരണസംഖ്യ 10 ആയി. 114 പേർ സുഖം പ്രാപിച്ചു. 597 പേർ ചികിത്സയിൽ കഴിയുന്നു. മരണ സംഖ്യയിൽ മുന്നിൽ മദീനയാണ്. 19 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്. 475 പേർ ചികിത്സയിൽ തുടരുന്നു. നാലുപേർ സുഖം പ്രാപിച്ചു. മറ്റൊരു പ്രധാന നഗരമായ ജിദ്ദയിൽ 531 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 396 പേർ ചികിത്സയിൽ കഴിയുന്നു. ആറുപേർ മരിച്ചു. 129 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ആദ്യമായി രോഗം കണ്ടെത്തിയ ഖത്വീഫിൽ രോഗബാധിതരുടെ എണ്ണം 186 ആയി. 158 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 28 പേർ സുഖം പ്രാപിച്ചു. ഇവിടെ മരണമൊന്നും സംഭവിച്ചിട്ടില്ല.