ഇറ്റലിയിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കെ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട പദ്ധതിയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ജൂസപ്പേ കോൻതെ പുറത്തിറക്കി. ‘വൈറസിനൊപ്പം ജീവിക്കുന്നു’ എന്ന ശീർഷകത്തിൽ നടപ്പാക്കുന്ന രണ്ടാംഘട്ടം മേയ് നാലു മുതൽ ആരംഭിക്കും.
വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ സാമൂഹിക അകലം പാലിക്കുക എന്നതിനാണ് രണ്ടാം ഘട്ടത്തിൽ ഏറ്റവും പ്രാധാന്യം നൽകുക. കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ ഇപ്പോഴും ശുഭകരന്നെന്ന് പറയാനാകാത്തതിനാൽ സ്കൂളുകൾ സെപ്റ്റംബറിൽ മാത്രമേ വീണ്ടും തുറക്കൂ. മേയ് നാലുമുതൽ ജനങ്ങൾക്ക് അവർ താമസിക്കുന്ന റീജിയൻ പരിധിക്കുള്ളിൽ സഞ്ചരിക്കാൻ അനുവാദമുണ്ടാകും.
സാമൂഹിക അകലം പാലിച്ചുകൊണ്ട് പുറത്തുള്ള വ്യായാമത്തിനും ബന്ധുക്കളെ സന്ദർശിക്കുന്നതിനും അനുവദിക്കും. ജോലി സംബന്ധമായ ആവശ്യങ്ങൾക്കും അടിയന്തിര ഘട്ടങ്ങളിലുമൊഴികെ സ്വന്തം റീജിയനു വെളിയിലേയ്ക്കുള്ള യാത്രകൾക്ക് നിലവിലുള്ള നിരോധനം തുടരും. സ്വകാര്യ-പൊതു ഒത്തുചേരലുകൾ കർശനമായി നിരോധിക്കും.