കൊറോണ വ്യാപനത്തെ തുടർന്ന് വിമാനസർവിസ് നിർത്തിവെച്ച യു.എ.ഇയിൽനിന്ന് വിദേശരാജ്യങ്ങൾ നടത്തിയത് 312 പ്രത്യേക സർവിസുകൾ. പൗരന്മാരെ സ്വന്തം രാജ്യത്തെത്തിക്കാനാണ് പ്രത്യേക സർവിസുകൾ നടത്തിയത്.
ഇതുവഴി 37,469 പേരാണ് വിവിധ രാജ്യങ്ങളിലെത്തിയത്. പൗരന്മാരെ ഇന്ത്യയിലെത്തിക്കുന്നതിനോട് കേന്ദ്രസർക്കാർ മുഖംതിരിച്ചുനിൽക്കുന്നതിനിടെയാണ് മറ്റു രാജ്യങ്ങൾ ഇത്രയേറെ സർവിസുകൾ നടത്തിയത്. 54 എയർലൈൻ സ്ഥാപനങ്ങളാണ് സർവിസ് നടത്തിയത്. ഇതിനുപുറമെ കാർഗോ സർവിസുകളും നടക്കുന്നുണ്ട്. മൃതദേഹങ്ങൾ എത്തിക്കുന്നത് ഇത്തരം വിമാനങ്ങളിലാണ്.
പാകിസ്താൻ ഇതിനകം 2130 പേരെ സ്വന്തം രാജ്യത്തെത്തിച്ചു. ഇതിനായി 10 സർവിസ് നടത്തി. 15 സർവിസുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. 40,000 പേരാണ് പാകിസ്താനിലേക്ക് മടങ്ങാൻ എംബസിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഏകദേശം 15 ലക്ഷം പാകിസ്താനികൾ യു.എ.ഇയിൽ ഉണ്ടെന്നാണ് കണക്ക്.
ഇന്ത്യയിലേക്ക് സർവിസ് നടത്താൻ തയാറാണെന്ന് എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ, ൈഫ്ല ദുബൈ എന്നിവ അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാറിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണവർ. മാർച്ച് 24 മുതലാണ് യു.എ.ഇ യാത്രാ വിമാനസർവിസ് നിർത്തിവെച്ചത്. ഇതിനു ശേഷം ജർമനി, ഇറ്റലി, റഷ്യ, സുഡാൻ, സൊമാലിയ, പാകിസ്താൻ, അഫ്ഗാനിസ്താൻ, യു.എസ്, യു.കെ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രത്യേക സർവിസ് നടത്തിയിരുന്നു.