കോവിഡ് കാലത്ത് അടിയന്തര വിഭാഗത്തിലെ ജീവനക്കാർക്ക് ബോണസ് നൽകാൻ യുഎഇ മന്ത്രിസഭാ യോഗതീരുമാനം. ഇന്നു ചേർന്ന യോഗത്തിനു ശേഷം യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചത്.
‘ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി നൽകി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയും നൽകി. അതിന് വലിയ മൂല്യമുണ്ട്. ഏറ്റവും മികച്ച് തുടർന്നും യുഎഇ നൽകും’– ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
കൂടാതെ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഡിജിറ്റൽ ഇടപാടുകൾക്കായി കമ്പനി സ്ഥാപിക്കാനും തീരുമാനിച്ചുവെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. ഇത് ദേശീയ തലത്തിൽ ഉള്ള ഒരു കമ്പനിയായിരിക്കുമെന്നും സർക്കാർ വിഭാഗങ്ങളിലെ വിവിധ തരത്തിലുള്ള ഡിജിറ്റൽ സേവനങ്ങൾ ഈ കമ്പനി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ ഡിജിറ്റൽ ഇക്കണോമി വളർച്ചയുടെ പാതയിലാണ്. അത് കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.