കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറായ പ്രവാസികളെ നാട്ടിലെത്തിക്കുമെന്നാണ് യുഎഇ അധികാരികള്‍ വ്യക്തമാക്കിയിരിക്കുന്നത്. രോഗ ബാധ ഇല്ലാത്തവരെയാണ് നാട്ടിലെത്തിക്കുകയെന്നാണ് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന്ന വിശദീകരിച്ചത്
വൈറസ് ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കും. ശേഷിക്കുന്നവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായ പ്രവാസികളെ സ്വന്തം നിലയ്ക്ക് അവരുടെ നാട്ടിലെത്തിക്കാമെന്നാണ് യുഎഇ അംബാസിഡര്‍ അറിയിച്ചിരിക്കുന്നത്.
ഇതോടെ പ്രവാസി മലയാളികളുടെ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്. മെഡിക്കല്‍ പരിശോധന നടത്തി രോഗ ബാധ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് അംബാസിഡര്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.അതേസമയം പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെ.എം സി.സി നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പ്രവാസി ലീഗൽ സെല്ലാണ് കോടതിയെ സമീപിച്ചത്