യുഎഇ യിൽ രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾ പുറത്തിറങ്ങുമ്പോൾ മുഖാവരണം ധരിക്കണമെന്ന് കർശന നിർദേശം. എന്നാൽ ശ്വാസസംബന്ധമായ അസുഖങ്ങളോ, വിട്ടുമാറാത്ത രോഗങ്ങളോ ഉള്ള കുട്ടികൾ മുഖാവരണം ധരിക്കേണ്ടതില്ലെന്നും യു.എ.ഇ. സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമ്മദി വ്യക്തമാക്കി. മുഖാവരണം കൈകൾകൊണ്ട് സ്വയം നീക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കും അവ ഒഴിവാക്കാം.
കോവിഡിൽ നിന്നും കുട്ടികളും സുരക്ഷിതരല്ല. കുട്ടികളിൽ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും അവർ വൈറസ് വാഹകരാകാം. മറ്റുള്ളവർക്ക് അതെളുപ്പത്തിൽ ബാധിക്കാം. മുഖാവരണം ധരിക്കുന്നത് രോഗം പകരാനുള്ള സാധ്യത കുറക്കും. സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. ഒമർ അൽ ഹമ്മദി ചൂണ്ടിക്കാട്ടി.
വൈറസ് നീന്തൽക്കുളങ്ങളിലൂടെ വ്യാപിക്കുന്നെന്ന് തെളിയിക്കാൻ ശാസ്ത്രീയ കണ്ടെത്തലുകളില്ല. എന്നാൽ മറ്റ് നീന്തൽക്കാരിൽ നിന്നും കൃത്യമായ അകലം ഉറപ്പുവരുത്തുകയും വെള്ളത്തിൽ നിന്നും കയറുമ്പോൾ മുഖാവരണം ധരിക്കുകയും വേണം. കോവിഡ് നെഗറ്റീവ് ആയ വ്യക്തിയുമായാണ് സമ്പർക്കമെങ്കിലും മുൻകരുതൽ നടപടികൾ കൃത്യമായി പാലിച്ചിരിക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി.