അബുദാബി: യുഎഇ യിൽ ഇന്ന് 281 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 56,129 ആയി. ഇന്ന് രാജ്യത്ത് ഒരു മരണവും റിപ്പോർട്ട് ചെയ്തില്ല. അതേ സമയം ഇന്ന് 994 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 47,412 ആയി.
അബുദാബിയിൽ പ്രവേശിക്കാൻ റാപ്പിഡ് കോവിഡ് -19 ലേസർ ടെസ്റ്റ് ആഗ്രഹിക്കുന്നവർ വെബ്‌സൈറ്റ് വഴി അപ്പോയിന്റ്മെന്റ് എടുക്കണം. https://ghantoot.quantlase.com/appointment/update-details/ എന്ന സൈറ്റ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. ലേസർ അധിഷ്ഠിത ഡിപിഐ സ്ക്രീനിംഗ് റിസൽട്ടോടു കൂടി എമിറേറ്റിലേക്ക് പ്രവേശിക്കണമെന്ന ആവശ്യം ഉയർന്നത് കാരണം ടെസ്റ്റിന് തിരക്ക് കൂടിയതാണ് ഇതിന് കാരണമെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി ബുധനാഴ്ച അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് രാജ്യത്തെ നേതാക്കൾ സ്വീകരിച്ച നടപടികളും മാസ് ടെസ്റ്റിംഗ് പദ്ദതികളുമാണ് ആരോഗ്യ വിദഗ്ധരുടെ ഈ നേട്ടത്തിന് അടിത്തറയായത്. നിരവധി കോവിഡ് -19 രോഗികൾക്ക് ചികിത്സ നൽകുന്ന ഡോ. സയ്യിദ് നാദിർ, കോവിഡ് -19 നെതിരായ പോരാട്ടത്തിൽ യുഎഇ സർക്കാരിന്റെ പൂർണ പിന്തുണയ്ക്ക് നന്ദി പറഞ്ഞു.
“ഇത് ഒരു വലിയ നേട്ടമാണ്. യുഎഇ നേതാക്കളുടെ മുന്നണി പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും സജീവമായ ചിന്തയുടെയും ഫലമായാണ് ഇത് സാധ്യമായതെന്ന് ഞാൻ കരുതുന്നു,” ദുബായിലെ ആദം വൈറ്റൽ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ആക്ടിംഗ് ഹെഡ് ഡോ. നാദിർ പറഞ്ഞു. മാസ് ടെസ്റ്റിംഗ്, കോൺടാക്റ്റ്-ട്രേസിംഗ്, രോഗികളെ ഒറ്റപ്പെടുത്തൽ, ബോധവൽക്കരണ ഡ്രൈവുകൾ എന്നിവയ്ക്ക് നന്ദി, യുഎഇയുടെ കോവിഡ് മരണനിരക്ക് 0.6 ശതമാനമാണ്. ഇത് ആഗോള ശരാശരിയേക്കാൾ വളരെ കുറവാണ്.