അബുദാബി: യുഎഇ യിൽ ഇന്ന് 603 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 40,507 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 284 ആയി. അതേ സമയം 1277 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 24,017 ആയി.
കോവിഡ് -19 നെതിരായ പോരാട്ടത്തിൽ എന്നും മുന്നിലുള്ള യുഎഇ 72 ടൺ വൈദ്യസഹായം മാലിദ്വീപിലേക്ക് അയച്ചു. വൈറസ് വ്യാപനം തടയാനായി പൊരുതുന്ന 72,000 ത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് ഏറ്റവുമധികം ആവശ്യമുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും മെഡിക്കൽ സപ്ലൈകളും ഇതിൽ ഉൾപ്പെടുന്നു.
“കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന്റെ വെളിച്ചത്തിൽ, സഹായം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിലെ ഒരു നിശ്ചയദാര്‍ഢ്യമുള്ള അംഗമായി യുഎഇ പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ്-19 ഇല്ലാതാക്കുന്നതിന് കൂട്ടായ പ്രവർത്തനം ആവശ്യമാണ്, ഒരു രാജ്യത്തിനും ഇതിനെ ഒറ്റയ്ക്ക് പോരാടാന്‍ കഴിയില്ല.”മാലിദ്വീപിലെ യുഎഇ അംബാസഡർ ഡോ. സയീദ് മുഹമ്മദ് അലി അൽ ഷംസി അഭിപ്രായപ്പെട്ടു,
സ്കൂൾ തുറക്കൽ സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്ക് വിശദീകരണവുമായി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകളിൽ നേരിട്ട് ക്ലാസുകൾ ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും കോവിഡിന്റെ വ്യാപനം വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയെന്നും എം.ഒ.ഇ ട്വിറ്ററിൽ അറിയിച്ചു. ആഗസ്റ്റ് 30ന് സ്കൂളുകളിൽ ക്ലാസ് തുടങ്ങുമെന്ന പ്രചാരണത്തെ തുടർന്നാണ് വിശദീകരണം. ആഗസ്റ്റ് 30ന് പുതിയ അധ്യയന വർഷം തുടങ്ങുമെന്ന് യു.എ.ഇ തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇത് തെറ്റിദ്ധരിച്ചാണ് ക്ലാസ് മുറികളിലെ പഠനം തുടങ്ങുമെന്ന രീതിയിൽ പ്രചാരണവും വാർത്തകളും പരന്നത്.