റഷ്യൻ അധിനിവേശം ഏഴാം ദിവസവും തുടരുന്ന യുക്രെയ്നിൽ വിവിധ നഗരങ്ങളിൽ ആക്രമണം ശക്തം. തെക്കൻ യുക്രെയ്നിയൻ നഗരമായ ഖെർസൻ പിടിച്ചടക്കിയതായി റഷ്യൻ പ്രതിരോധ വകുപ്പ് അവകാശപ്പെട്ടു. നഗരത്തിൽ റഷ്യൻ സേന നിലയുറപ്പിച്ച ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അങ്ങനെയെങ്കിൽ, റഷ്യ പിടിച്ചടക്കിയ ഏറ്റവും വലിയ നഗരമാകും ഖെർസൻ. തലസ്ഥാനമായ കിയവും രണ്ടാമത്തെ വലിയ നഗരമായ ഖാർകീവും പിടിച്ചടക്കാൻ വൻ സൈനികവിന്യാസമാണ് റഷ്യ നടത്തുന്നത്. ഇപ്പോഴും നിയന്ത്രണം കൈവിടാത്ത ഈ നഗരങ്ങളിൽ ശക്തമായ ചെറുത്തുനിൽപ്പാണ് യുക്രെയ്ൻ സൈന്യം നടത്തുന്നത്. ഖാർകീവിൽ വ്യോമാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായും 100ലേറെ പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ അധികൃതർ പറഞ്ഞു.