കുവൈത്തിൽ നിന്നുള്ള വന്ദേഭാരത് വിമാനങ്ങളുടെ അനിശ്ചിതാവസ്ഥ തുടരുന്നു. ജൂലൈ 16, 17, 18, 19 തീയതികളിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളെല്ലാം റദ്ദാക്കി. കുവൈത്തിൽനിന്ന് അനുമതി ലഭിക്കാത്തതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം. വിമാനത്താവളത്തിലെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. എന്നാൽ, കുവൈത്തി വിമാനക്കമ്പനികളെ അവഗണിച്ച് ഇന്ത്യൻ കമ്പനികൾക്കുമാത്രം അവസരം നൽകുന്നതിലെ പ്രതിഷേധമാണ് കുവൈത്ത് അനുമതി നിഷേധിച്ചതിന് പിന്നിലെന്ന് സൂചനയുണ്ട്. യാത്രക്ക് തയാറെടുത്തിരുന്ന നിരവധിപേർ പ്രയാസത്തിലായി. സർവിസുകൾ എന്ന് പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതാവസ്ഥ തുടരുകയാണ്. പ്രശ്നം പരിഹരിക്കാൻ ഉന്നതതലത്തിൽ ചർച്ച നടക്കുന്നുണ്ട്.
വന്ദേഭാരത് ദൗത്യത്തിെൻറ നാലാംഘട്ടത്തിൽ കുവൈത്തിൽനിന്ന് സർവിസ് നടത്തുന്നത് ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികളായ ഇൻഡിഗോയും ഗോ എയറുമാണ്. ട്രാവൽസുകൾ വഴിയാണ് ടിക്കറ്റ് വിൽക്കുന്നത്. വന്ദേഭാരതിന് നിശ്ചയിച്ച 80 ദീനാറിലേക്കാൾ കൂടിയ വിലക്കാണ് ടിക്കറ്റ് വിൽക്കുന്നത്. കുവൈത്തിൽ കുടുങ്ങിയ പൗരന്മാരെ തിരിച്ചുകൊണ്ടുവരുന്നു എന്ന പേരിൽ ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികൾക്ക് മാത്രം അവസരം നൽകുന്നതിൽ കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവക്ക് പ്രതിഷേധമുണ്ട്.
ആദ്യ മൂന്ന് ഘട്ടങ്ങളിൽ ഇന്ത്യയിലെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയായിരുന്നു വന്ദേഭാരതിൽ സർവിസ് നടത്തിയിരുന്നത്. സ്വകാര്യ കമ്പനികൾക്ക് അവസരം നൽകുേമ്പാൾ തുല്യ പരിഗണന കുവൈത്തി കമ്പനികൾക്കും നൽകണമെന്നാണ് ആവശ്യം. കമേഴ്സ്യൽ സർവിസിന് സമാനമായി നടത്തുന്ന ഇത്തരം സർവിസുകളുടെ പകുതി അവസരം കുവൈത്തി വിമാനക്കമ്പനികൾക്കും വേണമെന്നാണ് അവർ വാദിക്കുന്നത്. നേരത്തെ കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും സജീവമായി ചാർട്ടർ സർവിസ് നടത്തിയിരുന്നു. ഇപ്പോൾ ഇത് വളരെ പരിമിതമായി.