ദുബായ്: യു.എ.ഇ. വിസാ ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുന്നു. കോവിഡ്-19 സൃഷ്ടിച്ച ആഘാതം കണക്കിലെടുത്താണ് ഈ നീക്കം. ഒരു കമ്പനിയിൽനിന്നു മറ്റൊരു കമ്പനിയിലേക്ക് മാറാനും ഒരു കമ്പനിയുടെ വിസയിൽത്തന്നെ തുടർന്ന് മറ്റു കമ്പനികൾക്കായി ജോലിചെയ്യാനും കൂടുതൽ ഇളവുകൾ ഏർപ്പെടുത്തുമെന്ന് എമിഗ്രേഷൻ വകുപ്പ് അറിയിച്ചു.
ജോലി നഷ്ടപ്പെട്ട് മാതൃരാജ്യത്തേക്ക് മടങ്ങാൻ സാധിക്കാത്തവർക്കായാണ് നിയമങ്ങളിൽ ഈ ഇളവുകൾ വരുത്തുന്നതെന്ന് ദുബായ് താമസ- കുടിയേറ്റ വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു. ഇതിനായി പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് ഒന്നിനുശേഷം കാലാവധി കഴിഞ്ഞ എല്ലാ വിസകൾക്കും ഈ വർഷം ഡിസംബർ അവസാനം വരെ കാലാവധി നീട്ടിനൽകിയിട്ടുണ്ട്. ഇതോടെ സന്ദർശകവിസക്കാർക്കും വിസാ കാലാവധി അവസാനിച്ചവർക്കുമെല്ലാം ഈ വർഷം പിഴയില്ലാതെ രാജ്യത്തു തുടരാം. ആറുമാസത്തിലേറെയായി രാജ്യത്തിനു പുറത്തു കഴിയുന്നവരുടെ വിസയും റദ്ദാക്കില്ല.
തൊഴിലാളികൾക്ക് മാന്യമായ താമസം ഉറപ്പുവരുത്താൻ തൊഴിൽ മന്ത്രാലയത്തിന്റെ സ്ഥിരംസമിതി വ്യവസായികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോളസാഹചര്യം മനസ്സിലാക്കി ടൂറിസം, വ്യവസായം എന്നിവ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കും.