വാഷിങ്ടൻ: യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. 20,064 പേർക്കാണ് യുഎസിൽ ഇതുവരെ ജീവൻ നഷ്ടമായത്. ഇതോടെ മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന യുഎസ്, ലോകത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന രാജ്യമായി. ഇറ്റലിയിൽ 19,468 പേരാണ് ഇതുവരെ മരിച്ചത്.
കോവിഡ് മഹാമാരിയിൽ 24 മണിക്കൂറിനിടെ 2000 ത്തോളം ആളുകൾക്ക് ജീവൻ നഷ്ടമാകുന്ന ആദ്യത്തെ രാജ്യവും യുഎസ് ആണ്. ഒരു ദിവസത്തിനിടെ 2,108 പേരാണ് മരിച്ചത്. യുഎസിലെ പ്രധാന നഗരമായ ന്യൂയോർക്കിൽ 738 പേർക്കാണ് വെള്ളിയാഴ്ച മാത്രം ജീവൻ നഷ്ടമായത്. യുഎസിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. പുതിയതായി 3,132 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ന്യൂയോർക്കിലെ പൊതു വിദ്യാലയങ്ങൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചു. മഹാമാരിയിൽ ഏറ്റവും മോശമായി ബാധിച്ച നഗരത്തിലെ വിദ്യാലയങ്ങൾ ഈ അധ്യായന വർഷം മുഴുവൻ അടച്ചിടാനാണ് തീരുമാനിച്ചിരുക്കുന്നതെന്ന് മേയർ ബിൽ ഡി ബ്ലാസിയോ അറിയിച്ചു. പത്തു ലക്ഷത്തിലധികം വിദ്യാർഥികൾക്കാണ് ഇത് ബാധകമാകുന്നത്. ഈ അധ്യായന വർഷം പൂർത്തിയാകാൻ ഇനി മൂന്നു മാസം കൂടി ബാക്കിനിൽക്കെയാണ് തീരുമാനം. സെപ്റ്റംബറിൽ അടുത്ത് അധ്യായന വർഷം ആരംഭിക്കുക.