പടിഞ്ഞാറന്‍ യുഎസ് സംസ്ഥാനങ്ങളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കാട്ടുതീയില്‍ 17 മരണം. നിരവധി പേരെ കാണാതായി. ലക്ഷക്കണക്കിനാളുകളെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു. ഏകദേശം എട്ടു മില്യന്‍ ഹെക്ടര്‍ പ്രദേശം ചാമ്പലായെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണാതീതമായ പടരുന്ന കാട്ടുതീയ്‌ക്കെതിരെ പൊരുതാനാവാതെ സംസ്ഥാനങ്ങള്‍ പുകയുകയാണ്. കോടിക്കണക്കിനു ഡോളറിന്റെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
തീരപ്രദേശങ്ങളിലുള്ള നഗരങ്ങളിലേക്ക് 36 മൈല്‍ വീതിയുള്ള തീജ്വാലകള്‍ പടരുന്നതായി വെള്ളിയാഴ്ച രാത്രിയോടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടുത്ത പുകയും ചാരവും പ്രദേശമാകെ പടര്‍ന്നിരിക്കുന്നു. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയായി മാറിയേക്കാവുന്ന ഈ സംഭവം നിയന്ത്രണാതീതമായി തുടരുകയാണ്. നൂറുകണക്കിനാളുകളെ കാണാനില്ലെന്നു റിപ്പോര്‍ട്ടുണ്ട്. യഥാർഥ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ല. ആളുകളെ കാണാനില്ല. ഒറിഗണ്‍ ഓഫീസ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റിന്റെ ഡയറക്ടര്‍ ആന്‍ഡ്രൂ ഫെല്‍പ്സ് പറഞ്ഞു, ദശലക്ഷക്കണക്കിന് ഹെക്ടറുകള്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തെ കാട്ടുതീയെ നിയന്ത്രണവിധേയമാക്കാന്‍ കഴിയാതെ അഗ്‌നിശമന സേനാംഗങ്ങള്‍ ബുദ്ധിമുട്ടുന്നു.