സെഞ്ചറി തികച്ച സഞ്ജു സാംസണിന്റെ ആഹ്ലാദം.
ടെസ്റ്റ്, ട്വന്റി20, ഏകദിന പരമ്പരകളിലായി 8 മത്സരങ്ങൾ, എ ടീമിലെ കളിക്കാർ ഉൾപ്പെടെ 41 താരങ്ങൾ; ഒരു മാസം നീണ്ടുനിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം ഫൈനൽ റൗണ്ടിലേക്കെത്തുമ്പോൾ താരങ്ങളുടെ ‘ധാരാളിത്തം’ കാരണം നട്ടംതിരിയുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ടർമാർ. അടുത്ത വർഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പും 2025ലെ ചാംപ്യൻസ് ട്രോഫിയും ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകൾക്കുള്ള ‘ഭാവി ടീമിനെ’ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായാണ് ഇത്രയധികം താരങ്ങളെ ഉൾപ്പെടുത്തി, ഒരു ജംബോ സ്ക്വാഡുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് വണ്ടികയറിയത്.
ഇന്ത്യ എ, ട്വന്റി20, ഏകദിന പരമ്പരകളിൽ ഇതിനോടകം ഒട്ടേറെ യുവതാരങ്ങൾ മികവുതെളിയിച്ചുകഴിഞ്ഞു. ട്വന്റി20 പരമ്പരയിൽ തകർത്തടിച്ച റിങ്കു സിങ് മുതൽ അവസാന ഏകദിനത്തിൽ സെഞ്ചറി നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജു സാംസൺ വരെ ലിസ്റ്റിലുണ്ട്. ഇനി 2 മത്സര ടെസ്റ്റ് പരമ്പര കൂടി നടക്കാനിരിക്കെ, ഇത്രയേറെ താരങ്ങളെ എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് സിലക്ടർമാർ.