സൗദിയിൽ കോവിഡ് രോഗമുക്തരുടെ എണ്ണം അരലക്ഷം കവിഞ്ഞു. ബുധനാഴ്ച 2572 പേർക്കാണ് രോഗമുക്തിയുണ്ടായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 51,022 ആയി. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്. 1815 പേർക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 78541 ആയി.
എന്നാൽ, ചികിത്സയിലുള്ളത് 27094 പേർ മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14 പേർ കോവിഡ് ബാധിച്ച് മരിച്ചു. മക്ക (4), മദീന (1), ജിദ്ദ (7), റിയാദ് (2) എന്നിവിടങ്ങളിലാണ് മരണം. ഇതോടെ മൊത്തം മരണസംഖ്യ 425 ആയി.
രാജ്യത്താകെ ഇതുവരെ 7,54,268 കോവിഡ് പരിശോധനകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 38ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനക്ക് പുറമെ മൂന്നാം ഘട്ടമായി മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കൂടി പരിശോധന ആരംഭിച്ചിട്ടുണ്ട്.
മക്കയിലും ജിദ്ദയിലും മരണനിരക്ക് ഉയരുക തന്നെയാണ്. ജിദ്ദയിൽ ബുധനാഴ്ച ഏഴുപേരാണ് മരിച്ചത്. മക്കയിൽ നാലും. ഇതോടെ മക്കയിൽ 194ഉം ജിദ്ദയിൽ 122ഉം ആയി മരണസംഖ്യ. രാജ്യത്തെ കോവിഡ് സ്ഥിതി വിവരം അറിയിക്കുന്ന പതിവ് പ്രതിദിന വാർത്താസമ്മേളനം ബുധനാഴ്ചയുണ്ടായില്ല. ദിനേനെയുള്ളത് അവസാനിപ്പിക്കുകയാണെന്നും പ്രത്യേകിച്ച് എന്തെങ്കിലും വിവരം അറിയിക്കാനുള്ളപ്പോൾ മാത്രം വാർത്തസമ്മേളനം വിളിക്കുമെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. പകരം മന്ത്രാലയം സമൂഹ മാധ്യങ്ങളിലൂടെയാണ് സ്ഥിതിവിവരങ്ങൾ അറിയിക്കുന്നത്.