ചാലക്കുടി ∙ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരുമായി പോയ കെഎസ്ആർടിസി വോൾവോ ബസ് ചാലക്കുടി ബസ് സ്റ്റാൻഡിൽ പൊലീസ് തടഞ്ഞു. ബസിൽ രോഗ ലക്ഷണങ്ങളുള്ള 2 യാത്രക്കാരുണ്ടായതിനെ തുടർന്നാണിത്. ഷാർജയിൽ ഹോം ക്വാറന്റീൻ നിർദേശിച്ചവരാണ് ഇവരെന്നാണ് വിവരം. ഇരുവരുടെയും കയ്യിൽ ‘ഹോം ക്വാറന്റീൻ’ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഷാർജയിൽ നിന്ന് ഇന്നലെ ബെംഗളൂരുവിൽ എത്തിയവരാണിവർ. നെടുമ്പാശേരിയിൽ നിന്ന് അങ്കമാലി വരെ ടാക്സിയിൽ എത്തിയ ഇവർ അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ കയറി. തുടർന്ന് ഇവരുടെ കയ്യിൽ ‘ഹോം ക്വാറന്റീൻ’ മുദ്ര കണ്ട ബസ് കണ്ടക്ടർ ഡിഎംഒയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസും സ്ഥലത്തെത്തി ബസ് തടഞ്ഞു.
ഒരാൾ തൃപ്രയാർ വടക്കുംമുറി സ്വദേശി. മറ്റെയാൾ മണ്ണുത്തി ചെന്നായ് പാറ സ്വദേശി. ഇരുവരെയും പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി. 40 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവരെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസ് ശുചീകരിച്ച ശേഷം വിടും.
കടപ്പാട് : മലയാള മനോരമ