സൗദി അറേബ്യയിൽ കോവിഡ് മുക്തരുടെ എണ്ണം കാൽലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2056 പേർക്ക് കൂടി അസുഖം ഭേദമായതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 25722 ആയി. ഇത് നേരിയ ആശ്വാസം പകരുന്നുണ്ടെങ്കിലും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നത് ആശങ്കയുളവാക്കുന്നതാണ്. കർഫ്യൂ ഇളവ് അവസരമാക്കി പുറത്തിറങ്ങുന്നതും നിയന്ത്രണങ്ങളും മുൻകരുതലുകളും സ്വീകരിക്കുന്നതിൽ അലംഭാവം കാണിക്കുന്നതുമാകാം രോഗബാധിതരുടെ എണ്ണം വീണ്ടും ഉയർന്നുതുടങ്ങിയതെന്ന് കരുതുന്നു.

ഞായറാഴ്ച 2736 ആളുകളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 54752 ആയി ഉയർന്നു. എന്നാലും സുഖം പ്രാപിക്കുന്നവരുെട എണ്ണം വർധിക്കുന്നത് ആശ്വാസകരമാണ്. വൈറസ് ബാധിച്ചാലും അതിനെ തള്ളിക്കളയാൻ തക്ക ശാരീരിക പ്രതിരോധശേഷി ഉള്ളവരാണ് കൂടുതലെന്നത് നല്ല സൂചനയാണ്. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് 28718 പേരാണ്. സുഖം പ്രാപിച്ചവരുടെ എണ്ണവും അതിന് അടുത്താണ്. വൈറസ് ബാധിച്ചാലും അതിജീവിക്കാനാവും എന്നൊരു ആത്മവിശ്വാസം ഓരോരുത്തരിലുമുണ്ടാക്കാൻ ഈ കണക്ക് സഹായമാകും.

രോഗികളിലെ സൗദി, വിദേശി അനുപാതം 40:60 എന്നായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 16045 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 586405 ടെസ്റ്റുകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 29ാം ദിവസത്തിലേക്ക് കടന്നു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു. നാലുപേർ കൂടി മരിച്ചതോടെ മക്കയിൽ 131 ഉം രണ്ടുപേർ മരിച്ച് ജിദ്ദയിൽ 94 ഉം ഒരോരുത്തർ മരിച്ച് മരിച്ച് മദീനയിൽ 41ഉം റിയാദിൽ 18ഉം ആയി മരണസംഖ്യ. കോവിഡ് ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 136 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here