ന്യൂയോര്‍ക്ക്: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 13,84,712 ആയി. ഇതുവരെ 78,953 പേർ മരിച്ചതായാണ് ഒൗദ്യോഗിക കണക്ക്. 2,97,377 പേർക്ക് രോഗം ഭേദമായി. 10,08,382 ആളുകളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 47,662 ആളുകളുടെ നില ഗുരുതരമാണ്.
കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 11,877 ആളുകൾക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇവിടെ ആകെ രോഗികളുടെ എണ്ണം 3,78,881 ആയി. 949 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 11,820 ആയി. വൈറസ് ബാധ ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ച ന്യൂയോര്‍ക്കില്‍ ഈ ആഴ്ച കൂടുതല്‍ മരണമുണ്ടാകുമെന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുണ്ട്.
പ്രധാന നഗരമായ ന്യൂജേഴ്സിയിലും രോഗം പടർന്നുപിടിച്ച അവസ്ഥയാണ്. മിഷിഗണിലും കാലിഫോണിയയിലും ലൂസിയാനയിലും 15000ത്തിലധികം രോഗികളുണ്ട്. ഇവിടുത്തെ ആശുപത്രികളെല്ലാം നിറഞ്ഞ അവസ്ഥയിലാണ്.
ലോക രാജ്യങ്ങളിൽ കോവിഡ് മരണസംഖ്യ ഏറ്റവും കൂടുതലുള്ള ഇറ്റലിയിലാണ്. 17,127 പേരാണ് ഇതുവരെ ഇറ്റലിയിൽ മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള സ്പെയിനിൽ 13,897 പേർക്ക് ജീവൻ നഷ്ടമായി.