വൈറസ് വ്യാപനത്തെ തുടർന്ന് താൽക്കാലികമായി അടച്ച അബൂദബി എമിറേറ്റിലെ എല്ലാ മാളുകളും തുറക്കാൻ അബൂദബി സാമ്പത്തിക വികസന വകുപ്പ് അനുമതി നൽകി. കൊറോണ വൈറസ് വ്യാപനം തടയാനുള്ള എല്ലാ മുൻകരുതൽ നടപടികളും ചട്ടങ്ങളും പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേകം ഓർമിപ്പിച്ചുകൊണ്ടാണ് അനുമതി. തലസ്ഥാന എമിറേറ്റിലെ മുഴുവൻ സാമ്പത്തിക സ്ഥാപനങ്ങൾക്കും കോവിഡ് രോഗ വ്യാപന വേളയിൽ പാലിക്കേണ്ട പ്രത്യേക മാർഗനിർേദശങ്ങളും നിയന്ത്രണങ്ങളും അബൂദബി സാമ്പത്തിക വികസന വകുപ്പ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. ഇവ ലംഘിച്ചാൽ മാളുകളുടെ ഉടമകളിൽനിന്ന് പിഴ ഈടാക്കും.
നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താൻ സാമ്പത്തിക വികസന വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പരിശോധനയും നടത്തും.
സാമ്പത്തിക വികസന വകുപ്പ് നൽകിയിട്ടുള്ള നിർദേശങ്ങളും വ്യവസ്ഥകളും ലംഘിക്കുന്നവർക്ക് ആദ്യം 3,000 ദിർഹമാണ് പിഴ ചുമത്തുക. നിയമലംഘനം ആവർത്തിക്കുന്നവർക്ക് 6,000 ദിർഹം പിഴ ചുമത്തും. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 8,000 ദിർഹമായി പിഴ വർധിക്കും. നാലാം തവണ വീണ്ടും നിയമ ലംഘനം കണ്ടെത്തിയാൽ 10,000 ദിർഹം പിഴക്കുപുറമെ മാൾ തുറന്നു പ്രവർത്തിക്കാനുള്ള അനുവാദം അവസാനിപ്പിക്കുമെന്നും വ്യക്തമാക്കുന്നു.
ജനങ്ങളെ കോവിഡ്-19 വൈറസ് ബാധയിൽനിന്ന് സംരക്ഷിക്കാൻ നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ചാണ് അബൂദബി സർക്കാർ ആവശ്യമായ എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും കർശനമായി നടപ്പാക്കുന്നതെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ് അണ്ടർസെക്രട്ടറി റഷീദ് അബ്ദുൾ കരീം അൽ ബലൂഷി ചൂണ്ടിക്കാട്ടി.