ജീവകാരുണ്യ രംഗത്ത് അതുല്യമായ പ്രവർത്തനവുമായി റമദാനിൽ ആയിരങ്ങൾക്ക് ആശ്വാസമായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ. കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കം മുതൽ അബൂദബിയിലും സമീപ പ്രദേശങ്ങളിലും കാരുണ്യഹസ്തവുമായി നിലയുറപ്പിച്ച ഇസ്ലാമിക് സെന്റർ വളൻറിയർമാർ ഇപ്പോഴും സേവനം തുടരുകയാണ്.
കോവിഡ് സ്ഥിരീകരിച്ചവർക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും താമസസൗകര്യങ്ങളും ഭക്ഷണ വിതരണവും ഉൾപ്പെടെയുള്ള സഹായങ്ങളാണ് ഇവർ ഓരോ ദിവസവും എത്തിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ടവരും സന്ദർശന വിസയിലെത്തിയവരും നാട്ടിൽ പോവാനാവാതെ ബുദ്ധിമുട്ടുന്നവരുമായ ഒട്ടേറെപ്പേർക്ക് ഇതിനകം ഇസ്ലാമിക് സെൻറർ സഹായം കൈമാറി. ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണമായിരുന്നു ആദ്യഘട്ടത്തിൽ.
രോഗം സ്ഥിരീകരിച്ചവർക്ക് ഉച്ചഭക്ഷണം ഉൾപ്പെടെ നൽകുന്നു. പ്രതിദിനം രണ്ടായിരത്തോളം ഇഫ്താർ കിറ്റുകളുടെ വിതരണവും ഇസ്ലാമിക് സെന്റർ പ്രവർത്തകർ നൽകുന്നു. താമസസ്ഥലങ്ങളിലാണ് വിവിധ വളൻറിയർമാർ ഇഫ്താർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്. നൂറുകണക്കിന് വളൻറിയർമാരും പ്രവർത്തകരുമാണ് കാരുണ്യപ്രവർത്തനങ്ങളിൽ കണ്ണിചേരുന്നതെന്ന് ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി എം.പി.എം റഷീദ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ സ്ഥാനപതി കാര്യാലയം, യു.എ.ഇ റെഡ് ക്രസൻറ്, കെ.എം.സി.സി, വിവിധ വ്യവസായ പ്രമുഖർ, സ്ഥാപനങ്ങൾ എന്നിവരുടെ സഹായങ്ങളും ഈ സംരംഭത്തിനു ലഭിക്കുന്നുണ്ട്.