ഇന്ത്യയിൽ നിന്ന് സൗദിയിലെ റിയാദ്, ജിദ്ദ, ദമാം ഡെസ്റ്റിനേഷനുകളിലേക്കും തിരിച്ചും ഒക്ടോബർ 31 മുതൽ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ. ഒക്ടോബർ 31 മുതൽ അടുത്ത വർഷം മാർച്ച് 26 വരെയുള്ള ബുക്കിംഗുകൾ വെബ്സൈറ്റുകൾ വഴിയോ ഏജൻ്റുകൾ വഴിയോ സാധ്യമാകുമെന്നും എയർ ഇന്ത്യ ട്വിറ്ററിൽ അറിയിച്ചു.

അതേ സമയം എയർ ഇന്ത്യ ബുക്കിംഗ് പ്രഖ്യാപനം ഒക്ടോബർ 31 മുതൽ സൗദി ഓപൺ ആകുമെന്നതിൻ്റെ സൂചനയായി കണക്കാക്കാൻ കഴിയില്ലെന്ന് ട്രാവൽ മേഖലയിലുള്ളവരുടെ അഭിപ്രായം. നിലവിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനാനുമതിയുണ്ട്.

ഏതായാലും എയർ ഇന്ത്യയുടെ ബുക്കിംഗ് അറിയിപ്പ് സൗദി റീ ഓപൺ ആകുന്നതിൻ്റെ സൂചനയായി എടുക്കുന്നില്ലെങ്കിലും താമസിയാതെ നാട്ടിൽ നിന്ന് വാക്സിനെടുത്തവർക്കും നേരിട്ട് പറക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണിപ്പോഴും പല പ്രവാസികളുമുള്ളത്.

സൗദി ദേശീയ ദിനത്തിൽ അനുകൂലമായ ഒരു തീരുമാനമുണ്ടാകുമെന്ന് പ്രവാസികൾ കരുതിയിരുന്നെങ്കിലും അത്തരത്തിൽ ഒരു പ്രഖ്യാപനവും സൗദിയിലേക്കുള്ള യാത്ര സംബന്ധിച്ച് അധികൃതരിൽ നിന്ന് ഉണ്ടായിട്ടില്ല എന്നത് പല പ്രവാസികളെയും നിരാശരാക്കിയിട്ടുണ്ട്. എങ്കിലും ഇഖാമ, റി എൻട്രി കാലാവധികൾ പുതുക്കി ലഭിക്കുകയും സൗദിയിൽ എത്തൽ അത്യാവശ്യമായവരും എല്ലാം നിലവിൽ യു എ ഇ അടക്കമുള്ള പല രാജ്യങ്ങളിലൂടെയും സൗദി വഴി മടങ്ങുന്നുണ്ട്. ദുബൈ വഴിയുള്ള യാത്ര നാട്ടിൽ നിന്ന് ദുബൈയിലേക്കുള്ള ടിക്കറ്റ് നിരക്കിലെ വർദ്ധനവ് കാരണം അല്പം കൂടി ചെല വേറിയതായി മാറുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here