വിനോദസഞ്ചാര മേഖലയിൽ സഹകരണത്തിനുള്ള സാധ്യത തേടി ബഹ്റൈനും ഇസ്രായേലും. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിക്കുന്നതിനുള്ള കരാറിൽ കഴിഞ്ഞദിവസം ഒപ്പുവെച്ചതിന് പിന്നാലെ വാണിജ്യ, വ്യവസായ, വിനോദസഞ്ചാര മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി ഇസ്രായേൽ ടൂറിസം മന്ത്രി അസഫ് സമീറുമായി ടെലിഫോണിൽ ചർച്ച നടത്തി.
വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. സമാധാനക്കരാറിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് വിനോദസഞ്ചാര മേഖലയിൽ വിപുലമായ സഹകരണത്തിനുള്ള സാധ്യതകളും ചർച്ചയായി. ടൂറിസം മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന് ഇത്തരം സൗഹൃദ ചർച്ചകൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് ഇരുവരും വിലയിരുത്തി.
ഈ മേഖലയിൽ നിക്ഷേപത്തിനുള്ള സാധ്യതകളും തേടുന്നുണ്ട്. ബഹ്റൈനിലെ വിനോദസഞ്ചാര മേഖലയുടെ സവിശേഷതകൾ അൽ സയാനി എടുത്തുപറഞ്ഞു. ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന രാജ്യമെന്ന നിലയിലുള്ള ബഹ്റൈന്റെ ഖ്യാതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.