കൊറോണ വൈറസ് പ്രതിരോധ നടപടികളിലേക്കായി അടിയന്തര സഹായം തേടി വിവിധ ലോകരാഷ്ട്രങ്ങളെ ഉത്തരകൊറിയ സമീപിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരകൊറിയയിൽ ഇതുവരെ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നായിരുന്നു രാഷ്ട്രത്തലവനായ കിം ജോങ്ങ് ഉൻ പ്രഖ്യാപിച്ചിരുന്നത്. ഈ ഒരു വാദത്തെ തീർത്തും സത്യമല്ലാത്ത ഒന്നാക്കി മാറ്റിയിരിക്കുകയാണ് ഉത്തരകൊറിയയുടെ പുതിയ നടപടി. ഫെയ്സ് മാസ്ക്കുകൾ ടെസ്റ്റ് കിറ്റുകൾ തുടങ്ങിയവയാണ് ഉത്തരകൊറിയ, ദക്ഷിണ കൊറിയ ഉൾപ്പെടുന്ന രാജ്യങ്ങളിൽനിന്നും സഹായം തേടിയത് എന്നാണ് സൂചന.
രാജ്യത്തിന്റെ എല്ലാ അതിർത്തികളിലും കൂടുതൽ മുൻകരുതലുകൾ എടുത്തതിനാൽ രാജ്യത്തിനകത്ത് വൈറസ് ബാധ എത്തിയില്ല എന്ന് ഉത്തരകൊറിയൻ സ്റ്റേറ്റ് സാനിറ്ററി ഇൻസ്പെക്ഷൻ ബോർഡ് പ്രസിഡൻറ് പാക്ക് മയോംഗ് ബുധനാഴ്ച നടത്തിയ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഈ വാദം തെറ്റാണെന്നും ഉത്തരകൊറിയയിൽ ഇതിനോടകം തന്നെ സൈനികർ ഉൾപ്പെടെ നിരവധി പേർ മരണമടഞ്ഞുവെന്നും ഒരുപാടുപേർ ചികിത്സയിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.